വാനര വസൂരി: ആരോഗ്യ വകുപ്പ് ഉന്നതതല സംഘം വീട് സന്ദർശിച്ചു

തൃശൂർ: വാനര വസൂരി മരണവുമായി ബന്ധപ്പെട്ട് ജില്ല സന്ദർശിച്ച ഉന്നതതല വിദഗ്ധസംഘം മരിച്ച യുവാവിന്‍റെ ചാവക്കാട് കുരഞ്ഞിയൂരിലെ വീട് സന്ദർശിച്ചു. യുവാവ് ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെത്തി രേഖകൾ പരിശോധിച്ചു. രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന അടിസ്ഥാനരഹിത അഭിപ്രായപ്രകടനങ്ങളിൽ കുടുംബം സംഘത്തോട് ആക്ഷേപം ഉന്നയിച്ചതായി അറിയുന്നു. ഇതുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ തടയണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പകർച്ചവ്യാധി വകുപ്പ് മേധാവി ഡോ. ആർ. അരവിന്ദ്, തൃശൂർ ഗവ. മെഡിക്കൽ കോളജ് മൈക്രോ ബയോളജി വിഭാഗം പ്രഫ. ഡോ. നസീമുദ്ദീൻ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രഫ. ഡോ. കെ.പി. ആശ, സംസ്ഥാന എപ്പിഡെമിയോളജിസ്റ്റ് ഡോ.ജി.ജി. ലക്ഷ്മി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരോടൊപ്പം ജില്ല മെഡിക്കൽ ഓഫിസിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.