വിജയത്തിലേക്കുള്ള അതിജീവന പാത പങ്കുവെച്ച് അനന്തു

മലപ്പുറം: 'നിങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കാൻ കഠിനാധ്വാനം ചെയ്യുക, തൊഴിൽ നിങ്ങളെ തേടി വരും' -ജീവിത പ്രതിസന്ധികളെ കഠിനാധ്വാനം കൊണ്ട് കീഴടക്കി സംരംഭകനായി മാറിയ 25കാരനായ ഡോ. എസ്. അനന്തുവിന്‍റെ വാക്കുകളാണിത്. ഏറ്റവും താൽപപര്യമുള്ള ജോലി അതി താൽപര്യത്തോടെ ചെയ്യണമെന്ന് 'മാധ്യമം' എജു കഫേയിലെത്തിയ വിദ്യാർഥികളോടും രക്ഷിതാക്കളോടും അദ്ദേഹം നിർദേശിച്ചു. പഠിച്ച് കൊണ്ടിരിക്കെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ സൈലം ആപ്പും സൈലം സെന്‍ററുമായി മാറി ഒന്നരവർഷത്തിനുള്ളിൽ കേരളത്തിലെ മികച്ച ലേണിങ് ആപ്പായി വളർത്തിയ കഥ സദസ്സിലെ വിദ്യാർഥികൾക്ക് പ്രചോദനം നൽകി. നീറ്റ്, ജീ, കീം എൻട്രൻസ് പരിശീലനം ഓൺലൈനായും ഓഫ്ലൈനായും നൽകുന്ന സ്ഥാപനമാണിത്. 200 സ്ക്വയർ ഫീറ്റ് മാത്രമുള്ള ആലപ്പുഴയിലെ ഓഫിസ് മുറിയിൽനിന്ന് ഒന്നരലക്ഷം സ്ക്വയർ ഫീറ്റിൽ 630ഓളം പേർക്ക് ജോലി നൽകുന്ന വലിയ സമുച്ചയത്തിലേക്കാണ് തന്‍റെ സ്വപ്നത്തെ അദ്ദേഹം വളർത്തിയെടുത്തത്. ചെറുപ്രായത്തിൽ ദാരിദ്രത്തെയും ജീവിത പ്രതിസന്ധികളെയും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് തോൽപിച്ച ഇദ്ദേഹം സൈലം ലേണിങ് ആപ്പിന്‍റെ സ്ഥാപനകനും സി.ഇ.ഒയുമാണ്. ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്ത കാലഘട്ടമാണ് പ്ലസ് ടു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടാതിരുന്ന തനിക്ക് പ്ലസ് ടുവിന് 98 ശതമാനം മാർക്കും അഞ്ച് വിഷയത്തിന് മുഴുവൻ മാർക്കും നേടനായി' -അദ്ദേഹം പറഞ്ഞു. പ്ലസ് ടുവിനുശേഷം മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 91 റാങ്ക് നേടി ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നാണ് അനന്തു 2020ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയത്. പഠന സമയത്ത് അധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, ആർക്കിടെക്റ്റ്, എൻജിനീയർ, ഇൻറീരിയർ ഡിസൈനർ തുടങ്ങി നിരവധി വേഷങ്ങൾ കെട്ടി. ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് പുതിയ വീട്ടിലേക്ക് മാറിയതിന് പിന്നിലും കഠിനാധ്വാനവും സ്വപ്നം പൂർത്തിയാക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമാണെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഐ.ഐ.ടി, എൻ.ഐ.ടി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന്‍റെ വഴികൾ ഐ.ഐ.ടി മദ്രാസ് പൂർവ വിദ്യാർഥിയും ട്രെയിനറും സൈലം ഫാക്കൽറ്റിയുമായ ആർ. മുഹമ്മദ് ഇഖ്ബാൽ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.