നിയമപഠനത്തിന്‍റെ പ്രാധാന്യം പറഞ്ഞ് എം.പി. ഷൈജൽ

മലപ്പുറം: ഓരോ നിമിഷത്തിലും ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന നിയമത്തെ വിശദമായി അറിയാനും അതുവഴി സമൂഹത്തിനായി ജീവിക്കാനും കഴിയണമെന്ന് സബ് ജഡ്ജിയും കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ഷൈജൽ. മാധ്യമം മലപ്പുറത്ത് സംഘടിപ്പിക്കുന്ന എജുകഫെയിൽ 'നിയമം ജീവിതത്തിലും തൊഴിലിലും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ വിദ്യാഭ്യാസ രീതികൾ കാരണം അധ്യാപക -വിദ്യാർഥി ബന്ധങ്ങളിൽ പോലും നിയമം ഇടപെടുകയാണ്. തൊഴിൽ സംബന്ധമായി ഏതുനിലയിൽ വളർന്നാലും ആദ്യക്ഷരം പറഞ്ഞുതന്നവരെ മറക്കാതിരിക്കുന്നതിലാണ് നമ്മൾ വിലയിരുത്തപ്പെടുന്നത്. നിയമപഠനത്തിന്‍റെ പ്രാധാന്യത്തെയും സമൂഹത്തിൽ അഭിഭാഷകവൃത്തിക്ക് ലഭിക്കുന്ന ആദരവിനെയും തൊഴിലിന്‍റെ മൂല്യത്തെയും കുറിച്ച് ഷൈജൽ കുട്ടികളെ ബോധ്യപ്പെടുത്തി. കപിൽ സിബൽ എന്ന രാഷ്ട്രീയക്കാരനെക്കാളും രാജ്യമറിയുക അദ്ദേഹത്തിലെ പ്രഗല്ഭനായ അഭിഭാഷകനെയാണ്. ഹരിയാനയിൽനിന്നുള്ള എം.എൽ.എക്കായി പണമില്ലാതെ കേസ് ഏറ്റെടുത്ത് സുപ്രീംകോടതിയിലെ സിബലിന്‍റെ തുടക്കകാലവും മലിനീകരിക്കപ്പെട്ട ഗംഗാജലവുമായി സുപ്രീംകോടതി ബെഞ്ചിന് മുന്നിലെത്തി ഗംഗാ തീരങ്ങളിലെ ഫാക്ടറികളെ പൂട്ടിച്ച മഹീഷ് ചന്ദ്ര മെഹ്ത്ത എന്ന എം.സി. മെഹ്ത്തയുടെ തൊഴിൽ ജീവിതവും വിവരിക്കുമ്പോൾ ആവേശത്തോടെയാണ് സദസ്സ് കേട്ടിരുന്നത്. നിയമം പഠിക്കാൻ ഇന്ത്യയിലൊട്ടാകെ നാനൂറോളം സ്ഥാപനങ്ങൾ ഉണ്ട്. കേരളത്തിൽ മാത്രം 21 സ്വാശ്രയ കോളജുകളും നാല് സർക്കാർ ലോ കോളജുകളുമുണ്ട്. മുമ്പ് പലർക്കും തൊഴിൽ ചെയ്തുവന്നതിനു ശേഷം നിയമം പഠിക്കാൻ അവസരം ലഭിക്കുന്ന തരത്തിൽ വൈകുന്നേരം കോഴ്സുകളുണ്ടായിരുന്നു. ഇപ്പോൾ ഈ സൗകര്യമില്ലാത്തതിനെക്കുറിച്ച് സദസ്സിൽനിന്നുയർന്ന ആശങ്കക്കും അദ്ദേഹം മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.