മക്കളുടെ എണ്ണം: കുടുംബ സംഗമങ്ങളുമായി കത്തോലിക്ക സഭ

തൃശൂർ: ക്രൈസ്തവ വിവാഹങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരെയും മക്കളുടെ എണ്ണം തീരുമാനിക്കാനുള്ള മാതാപിതാക്കളുടെ അവകാശം ഹനിക്കപ്പെടുന്നതിനുമെതിരെയും കത്തോലിക്ക സഭ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നു. 'കുടുംബോത്സവം 2022' എന്ന പേരിൽ അതിരൂപത തലത്തിലാണ് കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. സമൂഹത്തിന്‍റെയും സഭയുടെയും അടിസ്ഥാന ഘടകങ്ങളായ വിവാഹം, കുടുംബം എന്നീ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് തൃശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ആളൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവാഹ മോചനങ്ങൾ സാർവത്രികമാക്കാൻ ശ്രമം നടക്കുകയാണ്. വിവാഹമില്ലാതെ കൂടിച്ചേരലുകൾ നിയമവിധേയമാകുന്നു. മാതാപിതാക്കൾക്ക് മക്കളുടെ രുപവത്കരണത്തിലുള്ള പങ്ക് സർക്കാർ വിവിധ നിയമ നിർമാണങ്ങളിലൂടെ ഇല്ലാതാക്കുന്നു. എല്ലാ അതിരൂപതകളിലും ഇത്തരം കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് തൃശൂർ അതിരൂപതയിൽ കുടുംബസംഗമം നടക്കുക. തൃശൂർ ഡി.ബി.സി.എൽ.സിയിൽ നടക്കുന്ന കുടുംബസംഗമത്തിന് മുന്നോടിയായി 13, 14 തീയതികളിൽ 'ലൈറ്റ് ഹൗസ് 2022' എന്ന വിഷയത്തിൽ ശിൽപശാല നടക്കും. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് സെക്രട്ടറി ഡോ. ജോർജ് ലിയോൺസ്, ഡോ. ടോണി, ടി.ജെ. ബ്രിസ്റ്റോ, റീന ബ്രിസ്റ്റോ, പി.ബി. സിത്താർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.