ശബരിമല: വരും വര്‍ഷങ്ങളിലും ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തിന് പൊലീസ് പ്രത്യേക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ശബരിമലയുടെ ചരിത്രത്തില്‍ ഇത്തരമൊരു മുന്നൊരുക്കം ആദ്യമായാണ്. ഭക്തരെ ദര്‍ശനത്തിനുശേഷം സുരക്ഷിതരായി മടക്കി അയക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഈ സമ്പ്രദായം ഏറെ ഗുണം ചെയ്തു.
പൊലീസുകാര്‍ സ്വയം സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടെയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യം പൊലീസ് ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പരാതിക്കിടയില്ലാത്തവിധം കൈകാര്യം ചെയ്തു.
ശബരിമലയില്‍ സേവനത്തിനെത്തിയ ഏതാനും പൊലീസുകാര്‍ കോവിഡ് ബാധിതരായെങ്കിലും തുടർ പ്രവര്‍ത്തനങ്ങളില്‍ ഇത് അനുഭവ പാഠമാക്കി.
രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് പിന്നീട് നടപ്പാക്കിയതെന്നും ഡി.ജി.പി പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഡി.ജി.പി സന്നിധാനത്ത് എത്തിയത്. സന്നിധാനത്തും മാളികപ്പുറത്തും ദർശനം നടത്തിയ ബെഹ്റ പിന്നീട് തന്ത്രി കണ്ഠരര് രാജീവരെയും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും സന്ദര്‍ശിച്ചു. മകന് അനീത് തേജിയും ഡി.ജി.പിയോട് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.