റാന്നി: റാന്നിയിൽ പമ്പാനദിയുടെ തീരപ്രദേശങ്ങളിൽ വെള്ളം കയറി. സംസ്ഥാനപാത പുതുതായി പണിതുയർത്തിയിട്ടും പലഭാഗവും വെള്ളത്തിലകപ്പെട്ടു. മഴതുടർന്നാൽ റാന്നി ടൗണിെൻറ ഭാഗമായ മാമുക്ക് ജങ്ഷനിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ഇട്ടിയപ്പാറയിൽനിന്ന് എരുമേലി, മണിമല ഭാഗത്തേക്കുള്ള സംസ്ഥാന പാതയിൽ സ്ഥിരം വെള്ളംകയറുന്ന എസ്.സി ഹൈസ്കൂൾ ജങ്ഷനിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
റാന്നി ടൗണിലെ വ്യാപാരികൾ ആശങ്കയിലാണ്. പമ്പാനദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിർദേശവും റെഡ് അലര്‍ട്ടും കൂടിയായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. റാന്നി ഉപാസനക്കടവിലെ തോട്ടിൽ കഴിഞ്ഞയാഴ്ച ഉണ്ടായതിനേക്കാൾ കൂടുതൽ വെള്ളം താഴ്ചയുള്ള റോഡിലും പുരയിടങ്ങളിലും നിരന്നു. ബുധനാഴ്ച രാവിലെയോടെയാണ് പലേടത്തും വെള്ളം കയറിത്തുടങ്ങിയത്. മഴ ശക്തമാകുകയോ ഡാമുകൾ കൂടുതലായി തുറന്നുവിടുകയോ ചെയ്താൽ താഴ്ന്ന പ്രദേശങ്ങളിലെ എല്ലാ റോഡിലേക്കും വെള്ളംകയറും.
സംസ്ഥാന പാതയിൽ റാന്നി എസ്.സി ജങ്ഷൻ, ചെത്തോങ്കര എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടാണ്. റാന്നി അങ്ങാടിച്ചന്തയിൽ വെള്ളം കയറി. അടച്ചിട്ടിരിക്കുന്ന കടകളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് റാന്നിയിലെ വ്യാപാരികൾ. മുന്നുവർഷം മുമ്പത്തെ പ്രളയത്തിെൻറ നഷ്ടത്തിൽനിന്ന് ഇപ്പോഴും കരകയറാൻ കച്ചവടക്കാർക്ക് കഴിഞ്ഞിട്ടില്ല. പുല്ലൂപ്രം, വരവൂർ, ഇടപ്പാവൂർ, മുക്കന്നൂർ , ചെറുകോൽപ്പുഴ, ചെറുകോൽ ഭാഗങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നദീതീരത്തെ പള്ളിയോടങ്ങൾ സംരക്ഷിക്കുന്നതിന് കരക്കാർ രംഗത്തുണ്ട്. റാന്നി താലൂക്കിൽ പത്ത് പള്ളിയോടങ്ങൾ പമ്പാതീരത്ത് വള്ളപ്പുരകളിലുണ്ട്.
റാന്നി കുരുമ്പന്‍മൂഴി കോസ്വേയില് വെള്ളം പൊങ്ങിയതിനാല്‍ എൻ.ഡി.ആർ.എഫ് സംഘം എത്തി കിടപ്പു രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബെറ്റാലിയന് സബ് ഡിവിഷനായ തൃശൂര്‍ യൂനിറ്റില്‍നിന്നാണ് 20 അംഗസംഘം എത്തിയത്. രണ്ട് ബോട്ട്, അസ്കലൈറ്റ്, കയറുകള്‍, ചെയിന്‍ സോ ഉൾപ്പെടെ ഉപകരണങ്ങളും ഇവരുടെ പക്കലുണ്ട്.
പെരുമഴ: തീരാദുരിതത്തിൽ മലയോരം
കോന്നി: ചൊവ്വാഴ്ച പുലർച്ച കോന്നിയിൽ തുടങ്ങിയ കനത്ത മഴയിൽ ഭീതിയോടെ മലയോര ജനത. ബുധനാഴ്ച വരെ കോന്നിയിൽ 126 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഈമാസം പതിനൊന്നിന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴയുടെ അളവ് രേഖപ്പെടുത്തിയത് കോന്നിയിലായിരുന്നു. അന്ന് 144 മില്ലീമീറ്റർ പെയ്തിറങ്ങിയത്. വീണ്ടും മഴ ശക്തമായതോടെ ജനം തീരാ ദുരിതത്തിലായി. കല്ലാറ്റിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നു. തണ്ണിത്തോട് പഞ്ചായത്തിലെ മേടപ്പാറ, മണ്ണീറ എന്നിവിടങ്ങളിൽ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. തണ്ണിത്തോട് മേടപ്പാറ വടക്കേക്കര കളയ്ക്കാട് വീട്ടിൽ സതീശെൻറ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന് സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിലായി.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വാഹനങ്ങൾ പുറത്തെടുത്തു. തണ്ണിത്തോട് മണ്ണീറ പുത്തൻവീട്ടിൽ കിഴക്കേതിൽ പി.എസ്. വർഗീസിെൻറ വീടിെൻറ സംരക്ഷഭിത്തിയും ഇടിഞ്ഞ് വീണു. കലഞ്ഞൂരിൽ തോട് നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് നാല് കുടുംബങ്ങളെ കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. കോന്നി പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനിയിലും ഭീതിജനകമായ അന്തരീക്ഷമാണ്. റവന്യൂ വകുപ്പും പൊലീസും ചേർന്ന് ഇവിടെ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന മുപ്പത്തിരണ്ട് കുടുംബങ്ങളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായി തഹസിൽദാർ അറിയിച്ചു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ചെങ്ങറ നാടുകാണിയിൽ രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. കലഞ്ഞൂർ പഞ്ചായത്ത് ഒൻപതാം വാർഡ് നിരത്തുപാറയിൽ തോട്ടിൽനിന്ന് വെള്ളം കയറിയതിനെ തുടർന്ന് ഇരുനൂറ് മൂട് കപ്പ, പച്ചക്കറി കൃഷി എന്നിവ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.