ആരോഗ്യ മേഖലയിൽ ജീവനക്കാരുടെ കുറവ്: താളംതെറ്റി പകർച്ചവ്യാധി പ്രതിരോധം

പന്തളം: ആരോഗ്യ മേഖലയിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻ.എച്ച്.എം) മാത്രം സംസ്ഥാനത്ത് 2,203 ജീവനക്കാരുടെ കുറവുണ്ട്.

ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, ഭരണവിഭാഗം തുടങ്ങി ഒട്ടേറെ തസ്തികകളിലാണ് ആൾക്ഷാമം. 12,009 ജീവനക്കാരെ എൻ.എച്ച്.എം വഴി നിയമിക്കാവുന്നിടത്ത് ഇപ്പോൾ 9,806 ജീവനക്കാരേയുള്ളൂ. ഓരോ ജില്ലയിലും 100 മുതൽ 200 വരെ ജീവനക്കാരുടെ കുറവുണ്ട്.

ഒരു വർഷത്തിനിടയിൽ തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ജില്ലകളിൽനിന്നായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നൂറുകണക്കിന് ഉദ്യോഗാർഥികളെ കൂടിക്കാഴ്ചക്കായി വിളിച്ചിരുന്നെങ്കിലും വിരലിലെണ്ണാവുന്നവരെ മാത്രമേ നിയമനം നടത്തിയുള്ളൂ.

തിങ്കളാഴ്ച മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് പലർക്കും അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. എന്നാൽ, നിയമങ്ങളെല്ലാം രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് പറയപ്പെടുന്നത്.

സംസ്ഥാന ഓഫിസിലും നൂറിലധികം ഒഴിവുണ്ട്. റാങ്കുപട്ടിക പ്രസിദ്ധീകരിച്ച തസ്തികകളിൽപോലും നിയമനം തുടങ്ങിയിട്ടില്ല. സാധാരണ മഴയെത്തുന്നതിനു മുമ്പുതന്നെ ഒഴിവുകൾ നികത്തി ആരോഗ്യ മേഖലയെ എൻ.എച്ച്.എം ശക്തിപ്പെടുത്താറുണ്ട്. ഇക്കുറി അതുണ്ടായില്ല. കോവിഡുമായി ബന്ധപ്പെട്ടു നിയമിച്ചവരെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നേരത്തേ പിരിച്ചുവിട്ടിരുന്നു.

പുതിയ തസ്തിക സൃഷ്ടിക്കാത്ത ഇടങ്ങളിലും നിലവിലെ ഒഴിവുകളിലുമെല്ലാം കരാർ ജീവനക്കാരെ നിയമിച്ചു ശമ്പളം നൽകുന്നത് എൻ.എച്ച്.എം ആയിരുന്നു. മഴക്കാലത്താണ് ഇത്തരം നിയമനം കൂടുതൽ. മഴ തുടങ്ങിയതോടെ പകർച്ചവ്യാധി വ്യാപകമായി.

ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ആരോഗ്യ വകുപ്പിലെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Staff shortage in the health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.