ചിറ്റിലപ്പാടത്തെ നെൽമണികൾ മുങ്ങിയപ്പോൾ
പന്തളം: കനത്തമഴയിൽ ചിറ്റിലപ്പാടം മുങ്ങിയതോടെ കർഷകർ പ്രതിസന്ധിയിൽ. 142 ഏക്കറിലെ നെൽകൃഷിയാണ് അവതാളത്തിലായത്. രണ്ട് ചാൽ പൂട്ടി കണ്ടം നിരപ്പാക്കി വിത്ത് വിതച്ച ഭാഗങ്ങൾ മഴയിൽ മുങ്ങി. വരമ്പ് വെട്ടിക്കോരി അടുത്തത് വിതക്കാനുള്ള തയാറെടുപ്പിനിടെയാണ് മഴയുടെ വരവ്. ഇതോടെ എല്ലാം താറുമാറാക്കി. പാകാൻ കുതിർത്തുവച്ച നെൽവിത്തുകൾ കിളിർത്ത് തുടങ്ങിയ സ്ഥിതിയാണ്. 44 കർഷകരാണ് ഇവിടെയുള്ളത്.
അച്ചൻകോവിലാറ്റിൽ ക്രമാതീതമായി ഉയരുന്ന വെള്ളം കൂടി കരകയറിയാൽ എന്താകുമെന്ന ആശങ്കയിലാണ് ചിറ്റിലപ്പാടത്തെ കർഷകരെന്ന് പാടശേഖരസമിതി പ്രസിഡന്റ് സുകുമാരപിള്ളയും സെക്രട്ടറി വർഗീസ് ജോർജും പറയുന്നു. കുതിർന്ന വിത്തുകൾ ഇപ്പോൾ ചാക്കിൽനിന്ന് മുറികളിലും വീടുകളുടെ ടെറസുകളിലും നിരത്തി ഉണങ്ങാനിട്ടിരിക്കുകയാണ്. എന്നാൽ, ഭൂരിഭാഗം വിത്തുകൾക്കും വേരിറങ്ങി. വേരുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഈ വിത്തുകൾ ഉപയോഗശൂന്യമാകുമെന്ന ആശങ്കയിലാണ് കർഷകയായ തങ്കമണി. പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം മാറ്റാൻ ഡീവാട്ടറിങ് സംവിധാനങ്ങളും ഇവിടെയില്ല. കൃഷിവകുപ്പാകട്ടെ പാടം വെള്ളത്തിലായിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല.
ചിറ്റിലപ്പാടത്ത് നെൽകൃഷി ചെയ്യുന്നതിന് 3.5 ലക്ഷം രൂപയുടെ വിത്ത് വേണം. കരിങ്ങാലിയുടെ ഭാഗമായ ചിറ്റിലപ്പാടത്താണ് പന്തളത്തെ ഏറ്റവും നല്ല വിളവെടുപ്പ് നടക്കുന്നതെന്ന് കർഷകർ പറയുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ കടുത്ത വേനലും ഇപ്പോഴത്തെ മഴയും കർഷക സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. ചിറ്റിലപ്പാടത്തെ കർഷകർക്ക് ആനുകൂല്യങ്ങളോ, നഷ്ടപരിഹാരമോ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.