പത്തനംതിട്ട: പന്തളം കുരമ്പാലയിൽ വോട്ടെണ്ണൽ ദിവസം കൊല്ലപ്പെട്ട നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്തിയത് പൊലീസിെൻറ വലിയ നേട്ടമാണെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.
കൊലപാതകമാണെന്ന് വ്യക്തമായപ്പോൾതന്നെ ശാസ്ത്രീയ അന്വേഷണ സംഘത്തെയും വിരലടയാള വിദഗ്ധരെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിക്കുകയും പഴുതടച്ച ശാസ്ത്രീയ അന്വേഷണം ഉറപ്പാക്കുകയും ചെയ്തു.
വോട്ടെണ്ണൽ ദിവസത്തെ തിരക്കുകൾക്കിടയിലും കാലതാമസം കൂടാതെ കൃത്യമായ അന്വേഷണം നടത്തുന്നതിന് വേണ്ട നടപടി സ്വീകരിച്ചു. ഈ കേസിൽ സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ അമീഷിെൻറ സമയോചിത ഇടപെടൽ പ്രതിയെ വളരെവേഗം കണ്ടെത്താൻ കാരണമായി. സംഭവം അറിഞ്ഞയുടൻ സ്റ്റേഷൻ പരിധിയിെല എല്ലാ കോളനികളിലും ബീറ്റ് ഓഫിസർ ബന്ധപ്പെട്ടിരുന്നു. ചാക്കിനുള്ളിൽ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ പാദസരം ശ്രദ്ധയിൽപെടുകയും 60 വയസ്സ് തോന്നിക്കുന്ന ഇത്തരത്തിൽ പാദസരം ധരിക്കുന്ന സ്ത്രീയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നൽകിയതിെൻറ അടിസ്ഥാനത്തിൽ വളരെവേഗം കുരമ്പാല പറയൻറയ്യത്ത് വീട് കണ്ടെത്തുകയുമായിരുന്നു.
വീട്ടിൽ ആരെയും കാണാഞ്ഞതിനെത്തുടർന്ന് അയൽവാസികളോട് അന്വേഷിച്ചു. വീട്ടിൽ താമസക്കാരായ ദമ്പതികൾ സ്ഥിരമായി വഴക്കുണ്ടാക്കുമെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന്, ഭർത്താവിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയായ മധുസൂദനൻ ഉണ്ണിത്താനെ കണ്ടെത്തി. ഇയാളുടെ ഫോൺ നമ്പറിെൻറ ടവർ ലൊക്കേഷൻ സൈബർ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീ പ്രതിയുടെ രണ്ടാം ഭാര്യയാണ്. ടാപ്പിങ് തൊഴിലാളിയായ ഇയാൾ വഴക്കിനെത്തുടർന്ന് സ്ത്രീയെ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി കൊണ്ടിടുകയായിരുന്നു. ജനമൈത്രി ബീറ്റ് ഓഫിസർ എന്ന നിലക്കുള്ള നാട്ടിലെ വിവിധ ആളുകളുമായുള്ള ബന്ധം അമീഷിന് പ്രയോജനപ്പെടുത്താനായതാണ് പ്രതിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. അന്വേഷണത്തിൽ ഏർപ്പെട്ട എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.