മല്ലപ്പള്ളി: വെണ്ണിക്കുളം കോമളത്ത് താൽക്കാലിക പാലം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കോമളം ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ കല്ലൂപ്പാറ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ശനിയാഴ്ച രാവിലെ 11ന് ധർണ നടത്തും. എട്ട് മാസമായി അപ്രോച്ച് റോഡ് തകർന്ന് വേർപ്പെട്ട കോമളത്ത് ബന്ധപ്പെട്ടവർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
12 കോടിയുടെ വലിയ പാലത്തിന് ഭരണാനുമതി നൽകിയെന്നു പറയുമ്പോഴും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. 35 വർഷമായി ഗതാഗതം നടന്നിരുന്ന പാലം നഷ്ടപ്പെട്ടിട്ട് എട്ടുമാസമായിട്ടും ഒരു സംവിധാനവും നടപ്പായിട്ടില്ല. 21 കോടിയുടെ താൽക്കാലിക പാലത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും അധികച്ചെലവിന്റെ പേരുപറഞ്ഞ് അനുമതി നൽകിയിട്ടില്ല. ഒരു ദുരന്തമുണ്ടാകുമ്പോൾ അതിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ദുരന്ത സമയത്ത് ചെലവിന്റെ പേരുപറഞ്ഞ് കൈകഴുകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. റീബിൽഡ് കേരളയിൽ ഉൾപ്പെട്ട റോഡാണ് തകർന്നത്. സ്കൂളുകൾ കൂടി തുറന്നതുകൊണ്ട് ദുരിതം ഇരട്ടിക്കുകയാണ്. എം.എൽ.എ നിയമസഭയിൽ ഒരു സബ്മിഷൻ ഉന്നയിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല.
വർഷങ്ങൾ നീളുന്ന പാലം നിർമാണകാലഘട്ടം മുഴുവനും താൽക്കാലിക സംവിധാനം ഇല്ലാതെ ജനങ്ങൾക്ക് ജീവിക്കാൻ സാധ്യമല്ല. കല്ലൂപ്പാറ പഞ്ചായത്ത് ഭരണസമിതി ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്താൻ പ്രമേയം പാസാക്കി കലക്ടർക്ക് നൽകിയരുന്നെങ്കിൽ ആ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിക്കാമായിരുന്നു. ജില്ല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണെങ്കിലും ഇക്കാര്യങ്ങൾ ചെയ്യാൻ ഒരു പ്രയാസവുമില്ല.
ബെയ്ലി പാലം പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ എം.പിയുടെ ഭാഗത്തുനിന്ന് വാഗ്ദാനമല്ലാതെ മറ്റൊന്നുമില്ലെന്ന് ജനകീയവേദി പ്രസിഡന്റ് മോൻസൺ കുരുവിള, സെക്രട്ടറി കെ.കെ. അജിത്ത്, ടി.കെ. ഉണ്ണികൃഷ്ണൻ, പി.ആർ. ശ്രീകുമാർ, ആർ. ഹരികുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.