ഹെൽത്ത് കാർഡ് എടുക്കാൻ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; പിന്നിൽ വൻ മാഫിയ
പന്തളം: പന്തളത്തെ ഹോട്ടൽനിന്ന് പിടിച്ചെടുത്ത വ്യാജ ഹെൽത്ത് കാർഡിന് പിന്നിൽ വൻ മാഫിയ ഉള്ളതായി സംശയം. കൊല്ലം ആലപ്പുഴ ജില്ലയിലെ വൻ തട്ടിപ്പ് സംഘമാണ് ഇത്തരം വ്യാജ ഹെൽത്ത് കാർഡുകൾ സംഘടിപ്പിച്ചു നൽകുന്നത്. പന്തളത്തെ ഒരു ഹോട്ടലിൽനിന്ന് അഞ്ച് വ്യാജ ഹെൽത്ത് കാർഡുകളാണ് ആരോഗ്യവകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്. പരിശോധനയില്‍ ഒരു സ്ഥാപനത്തിന് ഒരു ലാബില്‍ നിന്നും ഒന്നിച്ച് വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയെന്നും സംശയിക്കുന്നുണ്ട്.
സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് റഗുലേഷന് പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് സഹായകരമായി കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ നിരക്കില്‍ ടൈഫോയ്ഡ് വാക്സിന് ലഭ്യമാക്കിയിരുന്നു. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയോ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായോ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ആലപ്പുഴ കൊല്ലം ജില്ലകളിൽ ഉണ്ടെന്നാണ് സംശയിക്കുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഡോക്ടർമാരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഭക്ഷണം തയ്യാറാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും രോഗമില്ലെന്ന് ഉറപ്പ് വരുത്താന്‍ കൂടിയാണ് മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് റഗുലേഷന് പ്രകാരം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്.
പന്തളത്ത് വ്യാജ ഹെൽത്ത് കാർഡുകൾ പിടികൂടി
പന്തളം: പന്തളം കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പന്തളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാജ ഹെൽത്ത് കാർഡുകൾ കണ്ടെത്തി. പന്തളം നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് അഞ്ചോളം ഹെൽത്ത് കാർഡുകൾ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയത്. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ റസിയാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കണ്ടെത്തിയ അഞ്ച് ഹെൽത്ത് കാർഡുകളിലും ഡോക്ടറുടെ പരിശോധന കൂടാതെ ടൈഫോയ്ഡ് വാക്സിൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയും, ടൈഫോയ്ഡ് വാക്സിൻ സ്വീകരിച്ചതായി കാണിക്കുന്ന സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട വ്യക്തികളെ ഡോക്ടർ പരിശോധിക്കുകയോ, ടൈഫോയ്ഡ് വാക്സിൻ നൽകുകയോ ചെയ്തിട്ടില്ലെന്നും, വാക്സിൻ സ്വീകരിക്കാത്ത സാഹചര്യത്തിലും വാക്സിൻ സ്വീകരിച്ചതായി കാണിക്കുന്ന സ്റ്റിക്കർ ഹെൽത്ത് കാർഡിൽ പതിപ്പിച്ചിട്ടുള്ളതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
കൂടാതെ, കൊല്ലം ജില്ലയിലെ ഒരു ലാബിൽ നിന്നുള്ള ആളുകൾ എത്തി ജീവനക്കാരിൽ നിന്ന് രക്തസാമ്പിൾ ശേഖരിച്ചതിന് ശേഷമാണ് ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തതെന്ന് ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിവരം ലഭിച്ചതായും അധികൃതർ അറിയിച്ചു. കണ്ടെത്തിയ ഹെൽത്ത് കാർഡുകൾ കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറുമെന്ന് പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനയിൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ റസിയാബീഗം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയകുമാർ, അനുജ എന്നിവർ പങ്കെടുത്തു.
ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതെങ്ങനെ?
രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്കുന്ന നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്ത പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.