ഇരവിപേരൂരിൽ 1670 കിണറുകൾ ശുദ്ധീകരിക്കാൻ പദ്ധതി

ഇരവിപേരൂർ: കരകവിഞ്ഞ മണിമലയാർ മുക്കിയ ഇരവിപേരൂർ പഞ്ചായത്തിലെ 1670 കിണറുകൾ പഞ്ചായത്തിൻെറ നേതൃത്വത്തിൽ ശുദ്ധീകരിക്കും. ഇതിനായി 20 ലക്ഷം രൂപയുടെ പദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകി. ഉരുൾപൊട്ടിയ മലവെള്ളത്തോടൊപ്പം എത്തിയ ചളിയും മണ്ണും വീണ് മിക്ക കിണറുകളും ഉപയോഗശൂന്യമായി. 1670 കിണറുകൾ ശുദ്ധീകരിക്കാതെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. മിക്കവരും വെള്ളം വിലകൊടുത്തു വാങ്ങിയാണ് ഉപയോഗിക്കുന്നത്. വെള്ളം കയറാത്ത കിണറുകളിൽനിന്ന് കോരി ഉപയോഗിക്കുന്നവരുമുണ്ട്. പഞ്ചായത്തിലെ ജനങ്ങൾ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിയന്തരമായി കിണറുകൾ ശുദ്ധീകരിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. ശശിധരൻപിള്ള പറഞ്ഞു. കിണറുകളിൽ ഇപ്പോഴുള്ള വെള്ളം വറ്റിച്ച് ചളിയും മണ്ണും നീക്കി ക്ലോറിനേഷൻ നടത്തും. നൂറോളം കിണറുകൾ തകർന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇവ സംരക്ഷിക്കാൻ ഒരു കിണറിനു 6000രൂപ നിരക്കിൽ സഹായം നൽകും. ഓരോ വാർഡിലും പഞ്ചായത്ത് അംഗത്തിൻെറയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ശുദ്ധീകരണം നടത്തുക. ഒരുകിണറിന് 1500 രൂപവരെ ചെലവാക്കുന്നതാണ് പദ്ധതി. മൂന്ന്, ഏഴ്, 11വാർഡുകൾ ഒഴികെയുള്ള 14 വാർഡിലും വെള്ളം കയറിയിരുന്നു. ശുദ്ധീകരണത്തിന് ശനിയാഴ്ച തുടക്കമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.