പദ്ധതിയുടെ വിശദാംശങ്ങൾ ഇന്ന് ചേരുന്ന നഗരസഭ കൗൺസിലിൽ അവതരിപ്പിക്കും പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ശുദ്ധജല വിതരണത്തിനായി ആധുനിക ശുദ്ധീകരണ പ്ലാന്‍റ് വരുന്നു. അമൃത് 2.0 പദ്ധതിയിൽ പത്തനംതിട്ടക്ക് 15 കോടി ലഭിക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. 12.38 കോടിയാണ് പ്രാരംഭമായി അനുവദിച്ചത്. എന്നാൽ, നഗരസഭയുടെ അഭ്യർഥനയെ തുടർന്ന് സ്റ്റേറ്റ് മിഷൻ നടത്തിയ ചർച്ചയിൽ പദ്ധതിയുടെ അടങ്കൽ 15 കോടിയായി ഉയർത്തുകയായിരുന്നു. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്രവിഹിതവും ബാക്കി ആകെ തുകയുടെ 80 ശതമാനം സംസ്ഥാന സർക്കാറും 20 ശതമാനം പത്തനംതിട്ട നഗരസഭയും നൽകും. പ്രതിദിനം 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്‍റാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 10 ദശലക്ഷം ലിറ്റർ ശുദ്ധീകരണത്തിനുള്ള പ്ലാന്‍റ് നിർമിക്കും. എന്നാൽ, 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന അനുബന്ധ സൗകര്യം ഒന്നാംഘട്ടത്തിൽതന്നെ ഒരുക്കും. പാമ്പൂരി പാറയിൽ നിലവിലെ പ്ലാന്‍റിന് ആറര ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. പാമ്പൂരിപാറയിൽ പുതുതായി സ്ഥാപിക്കുന്ന പ്ലാന്‍റിൽനിന്ന് നഗരത്തിന്‍റെ ഏറ്റവും ഉയർന്ന മൂന്ന് പ്രദേശങ്ങളിൽ നിർമിക്കുന്ന ഓവർഹെഡ് ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കും. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ടാങ്കുകളിൽനിന്ന് ജലം വിതരണം ചെയ്യുന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് വാട്ടർ അതോറിറ്റി സ്ഥാപിച്ച വിതരണപൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കും. നഗരത്തിലെ വീടുകൾക്ക് ഗാർഹിക കണകഷനിലൂടെ ശുദ്ധജലം എത്തിക്കാനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. നഗരത്തിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മണിയാർ ഡാമിൽനിന്ന് വെള്ളമെത്തിക്കുന്ന പദ്ധതി അമൃത് പദ്ധതിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നതായി നഗരസഭ ചെയർമാൻ പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളിൽതന്നെ പദ്ധതിയുടെ കരട് തയാറാക്കി സമർപ്പിക്കാൻ നഗരസഭക്ക് കഴിഞ്ഞതിനാലാണ് തുക ലഭ്യമായത്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ കോർകമ്മിറ്റിക്കും രൂപംനൽകി. പദ്ധതിയുടെ വിശദാംശങ്ങൾ ശനിയാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. നഗരത്തിന്‍റെ ഭാവി ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് സമഗ്രമായ കുടിവെള്ള പദ്ധതിക്ക് ഇതാദ്യമായാണ് നഗരസഭ രൂപംനൽകുന്നത്. പുതിയ ശുദ്ധീകരണ ശാലയുടെ നിർമാണത്തോടെ ഘട്ടംഘട്ടമായി നിലവിലുള്ള ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. ---------- Photo ... പത്തനംതിട്ട നഗരസഭയിലെ പുതിയ ശുദ്ധജല വിതരണ പദ്ധതിയുടെ മാതൃക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.