ആറന്മുളയിൽ റോഡുവികസനത്തിന്​ 124 കോടി

പത്തനംതിട്ട: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആറന്മുള മണ്ഡലത്തില്‍ ​ 124 കോടിയുടെ റോഡ് വികസന പദ്ധതി. റോഡുകള്‍ വീതികൂട്ടിയും ഓടകള്‍ നിര്‍മിച്ചും സരക്ഷണഭിത്തി കെട്ടിയും ഏറ്റവും ആധുനിക രീതിയിലാണ് നവീകരണ ജോലി പുരോ​ഗമിക്കുന്നത്. ചിലയിടങ്ങളിൽ കലുങ്കുകൾക്ക് വീതികൂട്ടി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാ​ഗമായി കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നു. ആകെ 28.8 കിലോമീറ്ററിലാണ് പണികൾ നടക്കുന്നത്. കുളനട - രാമൻചിറ, താന്നികുഴി - തോന്ന്യാമല, മുട്ടുകുടുക്ക-ഇല്ലത്തുപടി, പ്രക്കാനം - ഇലവുംതിട്ട, മുട്ടുകുടുക്ക - പ്രക്കാനം റോഡുകളിലാണ് നവീകരണം നടക്കുന്നത്. പത്തനംതിട്ടയിൽനിന്ന്​ കടമ്മനിട്ട വഴി അയിരൂർ റോഡാണ് കൂടുതൽ ദൈര്‍ഘ്യമുള്ളത്. കഴിഞ്ഞ ആഗസ്റ്റിലാണ് നവീകരണ ജോലി തുടങ്ങിയത്. ഒന്നരവർഷത്തിനകം നിര്‍മാണം പൂർത്തിയാക്കും. റോഡുകൾ അടക്കാതെ ഗതാഗത തടസ്സമില്ലാതെയാണ് നവീകരണം പുരോഗമിക്കുന്നത്. റോഡുപണി പൂർത്തിയായാൽ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പത്തനംതിട്ട, കോഴഞ്ചേരി, കുളനട, എം.സി റോഡ്‌ എന്നിവിടങ്ങളിലേക്ക് തിരിക്കില്ലാതെ വേഗം എത്താൻ സാധിക്കും. കെ.എസ്.ടി.പിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2023 മാര്‍ച്ചോടെ ജോലി പൂര്‍ണമായും പൂർത്തികുമെന്നാണ് പ്രതീക്ഷ. 2018ലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം നാശം ഉണ്ടായയത്‌ ആറന്മുള ഉള്‍പ്പെടുന്ന കോഴഞ്ചേരി താലൂക്കിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി റോഡാണ് തകർന്നത്. അവയെല്ലാം നവീകരിച്ച് പണി പൂര്‍ത്തിയാക്കി. കോഴഞ്ചേരി മണ്ണാറക്കുളഞ്ഞി റോഡിന്‍റെ നവീകരണവും പൂര്‍ത്തിയായി. 23.70 കോടി ചെലവില്‍ മഞ്ഞനിക്കര ഇലവുംതിട്ട മുളക്കുഴ റോഡിന്‍റെ 90 ശതമാനം നിര്‍മാണവും പൂർത്തിയായി. കുഴിക്കാല-കാഞ്ഞിര വേലി (അഞ്ചുകോടി), കോഴിപ്പാലം - കാരക്കാട് റോഡ് (അഞ്ചുകോടി), ഓമല്ലൂർ-കൊടുന്തറ (രണ്ടരക്കോടി), പൈവഴി- നെടിയകാല (മൂന്നരക്കോടി) എന്നീ റോഡുകളുടെ നവീകരണവും ആരംഭിച്ചു. മാക്കാംകുന്ന് - കരിമ്പനാകുഴി, പത്തനംതിട്ട - ടൗൺ ഡോക്ടേഴ്സ് ലെയ്ൻ, സെൻട്രൽ ജങ്‌ഷൻ - തൈക്കാവ് റോഡ് എന്നിവക്കായി ഒരു കോടിയുടെ ടെൻഡർ നടപടി പുരോഗമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.