ജില്ലയുടെ ചരിത്രത്തിൽ വൻ സജ്ജീകരണങ്ങളോടെ നിർമിക്കുന്ന ഒരു പന്തലിൽ സമ്മേളനം ഇതാദ്യം പത്തനംതിട്ട: പത്തനംതിട്ടയിൽ ഇതാദ്യമായി നടക്കുന്ന ഡി.വൈ.എഫ്.ഐ 15ആം സംസ്ഥാന സമ്മേളനത്തിന് ഒരുക്കം പൂർണം. ശബരിമല ഇടത്താവളത്തിൽ പ്രത്യേക നഗറിൽ ഇന്ന് പതാക ഉയരും. 30ന് പൊതുസമ്മേളനത്തോടെ സമാപിക്കും. 635 പ്രതിനിധികൾക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് ഇടത്താവളത്തിൽ ഉയർന്നത്. ചരിത്ര ചിത്രപ്രദർശനം, ഗ്രന്ഥോത്സവം എന്നിവയും സമ്മേളന നഗറിൽ ആരംഭിച്ചു. ഭക്ഷണശാലയും തയാർ. മീഡിയ സെന്‍ററിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച സി.പി.എം ജില്ല സെക്രട്ടറി നിർവഹിച്ചു. വിവിധ സാംസ്ക്കാരിക പരിപാടികളും സമ്മേളന നഗറിൽ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം സജ്ജീകരണങ്ങളോടെ നിർമിക്കുന്ന പന്തലിൽ ഒരു സമ്മേളനം. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ചെയർമാനും പി.ബി. സതീഷ്കുമാർ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. സമ്മേളനത്തിന്‍റെ സംഘാടനത്തിന് 30 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വവും സമ്മേളനത്തിനെത്തും. ജില്ലയിൽ ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ രണ്ടരലക്ഷമാളുകൾ അണിനിരക്കുന്ന ബഹുജന റാലിയും നടക്കും. എന്നാൽ, ഗതാഗത തടസ്സം ഒഴിവാക്കാൻ കേന്ദ്രീകരിച്ചുള്ള റാലി ഒഴിവാക്കിയിട്ടുണ്ട്. പകരം പല കേന്ദ്രങ്ങളിൽനിന്ന് ചെറുറാലികൾ പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം. സമ്മേളനത്തിന്‍റെ വിജയത്തിനായി ജില്ലയിലെങ്ങും ചുവരെഴുത്തും പോസ്റ്ററുകളുമൊക്കെ നിറഞ്ഞു. ശുഭ്രപതാകകൾ കൊണ്ട് നഗരമാകെ അലംകൃതമാണ്. ധനസമാഹരണത്തിന് ഇത്തവണ രസീത് പിരിവ് ഇല്ല എന്ന് അറിയിച്ചിരുന്നെങ്കിലും പണപ്പിരിവ് നടക്കുന്നതായ തെളിവുകൾ പിന്നീട് പുറത്തുവന്നു. എന്നാൽ, ഇത് വാഹന ക്രമീകരണത്തിന് മാത്രമാണെന്ന് സംഘാടകർ വിശദീകരിച്ചു. സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി 1697 യൂനിറ്റുകൾ പുതുതായി രൂപവത്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു. ----- ചിത്രം PTL 17 DYFI ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ സംഘാടകൾ ഒരുക്കം വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.