പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും

പത്തനംതിട്ട: പട്ടികജാതി സഹോദരങ്ങളെ വീടുകയറി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച അടൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് എസ്.സി, എസ്.ടി മോണിറ്ററിങ് ഏകോപന സമിതി മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏനാത്ത് പടനിലത്ത് വീട്ടിൽ കുട്ടച്ചൻ( 52) , മോനച്ചൻ( 51) എന്നിവരെ 18ന് രാത്രി 10 മണിക്ക് ഏനാത്ത് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചു. ക്രൂര മർദനമേറ്റ ഇവർ പിന്നീട് അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കുട്ടച്ചന്‍റെ കാല് ഒടിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോനച്ചൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അടൂർ ഡിവൈ.എസ്.പിക്ക് നേരിട്ട് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പൊലീസിന്‍റെ സമ്മർദം മൂലം ആദ്യം ആശുപത്രിയിൽ ചികിത്സയും നിഷേധിച്ചു. പിന്നീട് സമിതി ഇടപെട്ടതോടെയാണ് ചികിത്സ നൽകാൻ തയാറായത്. വർധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങൾക്ക് പരിഹാരം കാണുന്നതിന് പൊലീസിന് കഴിയുന്നില്ല. കേസിൽ നിഷ്ക്രിയത്വവും വിവേചനപരവുമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കൺവീനർ അമ്പനാട് മോഹനൻ, ചെയർമാൻ എം.ജി. മനോഹരൻ, ഓലിക്കുളങ്ങര സുരേന്ദ്രൻ, മേലൂട് ഗോപാലകൃഷ്ണൻ, ചൂരക്കോട് മോഹനൻ, അജയൻ പെരുമുറ്റം, അനിൽ പനവിള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.