ഫുട്‌ബാള്‍ പരിശീലന പദ്ധതി ജൂണില്‍ ആരംഭിക്കും -മന്ത്രി അബ്ദുറഹ്മാന്‍

റാന്നി: ഓള്‍ ഇന്ത്യ ഫെഡറേഷനും ഫിഫയുമായി ചേര്‍ന്ന് അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബാള്‍ പരിശീലനം നല്‍കുന്ന പദ്ധതി ജൂണില്‍ ആരംഭിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ജണ്ടായിക്കല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ കളിക്കളങ്ങള്‍ പഞ്ചായത്തുകളില്‍ കണ്ടെത്തി വികസിപ്പിച്ചു വരുകയാണ്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ കണ്ടെത്തിയ 145 പുതിയ കളിക്കളങ്ങള്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യപിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കായികവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മഡ് ഫുട്‌ബാള്‍ ഗ്രൗണ്ടിന്റെ നിര്‍മാണം, ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് സംവിധാനം, കളിക്കളത്തിന് ചുറ്റും ചെയിന്‍ ലിങ്ക് ഫെന്‍സിങ്, ടോയ്‌ലെറ്റ് ബ്ലോക്ക് നിര്‍മാണം, ലൈറ്റിങ് സംവിധാനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജണ്ടായിക്കല്‍ കളിസ്ഥലത്ത് നടപ്പാക്കുന്നത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എൻജിനീയര്‍ ബി.ടി.വി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ജില്ല പഞ്ചയത്ത് അംഗം ജെസി അലക്‌സ്, പഞ്ചായത്ത് അംഗം ഷൈനി രാജീവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. സുരേന്ദ്രന്‍, ആലിച്ചന്‍ ആറൊന്നില്‍, ബിനു സി. മാത്യു, എബ്രഹാം കുളമട, സജി ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.