യാത്രക്കാർക്ക് ഭീഷണിയായി ബസുകളുടെ മത്സര ഓട്ടം; നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: ജില്ലയിൽ കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാർ തമ്മിലെ കൈയാങ്കളിയും പതിവാകുന്നു. വാക്കേറ്റം പിന്നീട് വലിയ ഏറ്റുമുട്ടലിനും അക്രമത്തിനും കാരണമാകുന്നു. ബസ് സ്റ്റാൻഡിൽ നിന്നെടുക്കുന്ന സമയം മുതൽ തർക്കം തുടങ്ങും. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി എത്തുന്നതുവരെ കാത്തിരുന്നാണ് സർവിസ് നടത്തുന്നത്. താമസിച്ചാലും ആ സമയംകൂടി കിടക്കും. തിരിച്ചും ചില സമയങ്ങളിൽ അങ്ങനെ തന്നെയാണ്. പത്തനംതിട്ട- കൊല്ലം , ചെങ്ങന്നൂർ - പത്തനംതിട്ട, കോഴഞ്ചേരി - കോട്ടയം, അടൂർ - പന്തളം തുടങ്ങി ജില്ലയിലെ പ്രധാന റൂട്ടുകളിലും മത്സരയോട്ടം പതിവാണ്. മോട്ടോർ വെഹിക്കിൽ വിഭാഗം ബസുകളുടെ മത്സരയോട്ടത്തിനെതിരെ കേസെടുക്കുകയോ പിഴ ഈടാക്കുകയോ താക്കീത് നൽകുകയോ ഒന്നും ചെയ്യാറില്ല. യാത്രക്കാർ പരാതി നൽകാത്തത് ഇവർക്ക് വളമാകുകയാണ്. മത്സരയോട്ടം കാരണം ബസുകൾ പല സ്റ്റോപ്പുകളിലും നിർത്താറുമില്ല. സ്റ്റോപ്പിൽനിന്ന് കുറച്ച് മാറ്റി നിർത്തുന്നതും പതിവാണ്. യാത്രക്കാരാണ് ദുരിതമത്രയും അനുഭവിക്കുന്നത്. പ്രായമായവരും ചെറിയ കുട്ടികളുമെല്ലാം യാത്രക്കാരുടെ കൂട്ടത്തിലുള്ളതിനാൽ വളരെ അപകടകരമായ സാഹചര്യമാണ് സ്വകാര്യ ബസ് ജീവനക്കാർ പലപ്പോഴും സൃഷ്ടിക്കുന്നത്. ഇപ്പോൾ മിക്ക ബസുകളിലും ഓട്ടോമാറ്റിക് ഡോർ ആയതിനാൽ ഇതിനിടയിൽ ചെരുപ്പും ബാഗും ഡ്രസുമെല്ലാം കുടുങ്ങാറുണ്ട്. ചില ബസുകൾ അമിത വേഗതയിലാണെങ്കിലും ഡോർ തുറന്നുവെച്ചിരിക്കും. കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള താമസം ഒഴിവാക്കാനാണിത്. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസും തമ്മിൽ മാത്രമല്ല. സ്വകാര്യ ബസുകൾ പരസ്പരവും സമയത്തിന്‍റെ പേരിൽ തർക്കവും വാക്കേറ്റവും ഉണ്ടാകുന്നുണ്ട്. പലതവണ പരാതി ഉയർന്നിട്ടുണ്ടെങ്കിലും മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.