പത്തനംതിട്ട: വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. നഷ്ടം സംബന്ധിച്ച് കൃഷി വകുപ്പ് വിശദമായ കണക്കെടുപ്പ് നടത്തുകയാണ്. അപ്പർകുട്ടനാട് മേഖലയിലാണ് വലിയ നാശം. ഇവിടെ നെൽകൃഷി മുഴുവൻ വെള്ളത്തിലായി. കൊയ്ത്തിന് പാകമായ സമയത്താണ് വേനൽ മഴ ഉണ്ടായത്. പന്തളം മാവര, ആറൻമുള, നീർവിളാകം പാടശേഖരങ്ങളിലെ നെൽകൃഷിയും വെള്ളത്തിലായി. മറ്റ് കൃഷികളും വേനൽ മഴയിൽ ജില്ലയിൽ നശിച്ചിട്ടുണ്ട്. വാഴ കർഷകരെയും മഴ ദുരിതത്തിലാക്കി. നൂറുകണക്കിന് കുലച്ച വാഴകൾ ഒടിഞ്ഞു വീണു. വള്ളിക്കോട്, ഇടത്തിട്ട, കൊടുമൺ പ്രദേശങ്ങളിലും പാടശേഖരങ്ങളിൽ വെള്ളം കയറി. വള്ളിക്കോട് നരിക്കുഴി, ചെമ്പക പാടശേഖരങ്ങളിലെ നെൽ കർഷകർക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൊയ്ത്ത് കഴിഞ്ഞസ്ഥലങ്ങളിൽ പാടത്ത് കെട്ടിവെച്ച കച്ചി മുഴുവൻ മുങ്ങി. മുൻവർഷങ്ങളിൽ വെള്ളപ്പൊക്കത്തിൽ നശിച്ച വിളകൾക്കും ഇതുവരെയും സർക്കാർ സഹായം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. നാല് ദിവസമായി ശക്തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പറയുന്നത്. കൃഷി നാശത്തിന് സർക്കാർ അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു. എം.പി അപ്പർകുട്ടനാട് മേഖലയിൽ കൃഷിനാശം ഉണ്ടായ പാടശേഖരങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.