മൂന്ന് വില്ലേജില്‍ ഡ്രോണ്‍ സര്‍വേ നാളെ തുടങ്ങും

പത്തനംതിട്ട: ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ഈ മാസം ഏഴിന് ആരംഭിക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീസര്‍വേ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജില്ലയിലെ ഡിജിറ്റല്‍ റിസര്‍വേ പ്രവര്‍ത്തനം തൃപ്തികരമായ രീതിയിൽ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ നാല് വില്ലേജിലാണ് ഡ്രോണ്‍ സര്‍വേ നടക്കുന്നത്. ഓമല്ലൂര്‍ വില്ലേജിലെ സര്‍വേ ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു. കണ്ടിന്യൂവസിലി ഓപറേറ്റിങ്​ റഫറന്‍സ് സിസ്റ്റം (കോര്‍സ്) സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. സര്‍വേ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ കോര്‍സ് സ്‌റ്റേഷന്‍ ജില്ലയില്‍ രണ്ടിടത്താണ് സ്ഥാപിക്കുന്നത്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സൂചന കേന്ദ്രങ്ങളാണ് കോര്‍സ് സ്‌റ്റേഷനുകള്‍. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ കോര്‍സ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നതായും ഗവി വനമേഖലയിലെ കൊച്ചുപമ്പയില്‍ സ്ഥലനിര്‍ണയ പ്രവര്‍ത്തനം നടക്കുന്നതായും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു യോഗത്തില്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ റീസര്‍വേ നടക്കുന്ന കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ 12 വില്ലേജ് ഓഫിസര്‍മാര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍വേ ഉദ്യോഗസ്ഥരും തഹസില്‍ദാര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ................ കെ.എം. മാണി സ്മൃതിസംഗമം പത്തനംതിട്ട: കെ.എം. മാണിയുടെ ചരമവാര്‍ഷിക ദിനമായ ഏപ്രില്‍ ഒമ്പതിന് കോട്ടയത്തു സംഘടിപ്പിക്കുന്ന സ്മൃതിസംഗമത്തില്‍ ജില്ലയിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിവിധ കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത്​ 1500 പേര്‍ പങ്കെടുക്കുമെന്ന് ജില്ല പ്രസിഡന്റ് എന്‍.എം. രാജു അറിയിച്ചു. ഇതിനു പുറമെ യൂത്ത് ഫ്രണ്ട്, കെ.എസ്‌.സി, വനിത കോണ്‍ഗ്രസ്, കെ.ടി.യു.സി, ദലിത് ഫ്രണ്ട്, കര്‍ഷക യൂനിയന്‍, എൻ.ജി.ഒ ഫ്രണ്ട് തുടങ്ങി വിവിധ പോഷക സംഘടനകളെ പ്രതിനിധാനം ചെയ്തുള്ള പ്രവര്‍ത്തകരും നേതാക്കളും സ്മൃതിസംഗമത്തില്‍ എത്തിച്ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.