നൂറുമേനി വിളയിക്കാൻ ഒരുങ്ങി ജില്ലയിലെ പാടശേഖരങ്ങൾ

ആറന്മുളയിൽ കൃഷിയിറക്കാൻ കുട്ടനാട്ടുകാരും പത്തനംതിട്ട: നൂറുമേനി നെല്ല്​ വിളയിക്കാൻ ഒരുങ്ങി ജില്ലയിലെ പാടശേഖരങ്ങൾ. ജില്ലയിലെ നെൽകൃഷി സജീവമാക്കാൻ കുട്ടനാട്ടിൽനിന്നും പരിചയസമ്പന്നരായ കർഷകരും എത്തിയിട്ടുണ്ട്​. ഇത്തവണ 3514 ഹെക്ടറിലാണ്​ നെല്ല് വിതച്ചിരിക്കുന്നത്​. ജ്യോതി, മണിരത്ന, ഉമ എന്നീ വിത്തുകളാണ് വിതച്ചിരിക്കുന്നത്. ജ്യോതി 100 മുതൽ 120 ദിവസത്തിനുള്ളിൽ കൊയ്തെടുക്കാം. മണിരത്നം 90 ദിവസം, ഉമ 100 മുതൽ 120 ദിവസം എന്നിങ്ങനെയാണ് വിളവെടുപ്പ്. അപ്പർ കുട്ടനാട്ടിൽ വരുന്ന തിരുവല്ല പെരിങ്ങര പഞ്ചായത്തിലാണ് കൂടുതൽ വിത നടന്നിട്ടുള്ളതെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് കൃഷി. ഇത്തവണ കുട്ടനാടൻ നെൽകർഷകർ ജില്ലയുടെ പല ഭാഗങ്ങളിലും കൃഷിക്ക് തയാറായിട്ടുണ്ട്. ആറന്മുള പുഞ്ചയിൽ ഏറിയഭാഗവും ഏറ്റെടുത്തിരിക്കുന്നത് കുട്ടനാട്ടുകാരാണ്. കർഷകർക്ക് സബ്സിഡിയടക്കം ആവശ്യമായ സഹായങ്ങൾ കൃഷിവകുപ്പ് നൽകുന്നുണ്ട്. നൂറുശതമാനം സബ്സിഡിയോടെയാണ് വിത്തിനങ്ങൾ എത്തിച്ചത്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വിത്ത് വിതരണം. കൂലിച്ചെലവിന്‍റെ 50 ശതമാനവും സബ്സിഡിയായി നൽകും. വളം വാങ്ങിയതിന്‍റെ പണം കൃഷിഭവനിൽനിന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് അയക്കും. വീര്യം കുറഞ്ഞ ജൈവ കീടനാശിനി കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് തളിക്കുന്നത്. വേനൽ കടുത്ത സാഹചര്യത്തിൽ നദികളിൽനിന്നും തോടുകളിൽ നിന്നും വെള്ളം പാടശേഖരത്തേക്ക് പമ്പ് ചെയ്യുന്നുണ്ട്. ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലെ 74 ഹെക്ടർ പാടശേഖരത്ത് പമ്പാനദിയിൽനിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ആറന്മുള പുഞ്ചയിലെ പ്രധാന ജലസ്രോതസ്സായ പന്നിവേലിച്ചിറയിൽനിന്ന് വെള്ളം ഒഴുക്കിവിടേണ്ട തോടുകളുടെ സംരക്ഷണഭിത്തി തകർന്നത് നന്നാക്കിയിട്ടില്ല. വള്ളിക്കോട്, കൊടുമൺ പാടശേഖരങ്ങളിലും തോടുകളിൽനിന്ന് വെള്ളം എത്തിച്ചിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ അനുഗ്രഹമായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. lead മുട്ടത്തുകോണത്ത് യാത്രക്ലേശം രൂക്ഷം കോഴഞ്ചേരി: മുട്ടത്തുകോണത്ത് യാത്രക്ലേശം രൂക്ഷമായി. സ്കൂളുകളും കോളജുകളും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയതോടെ മുട്ടത്തുകോണം പ്രദേശത്തെ വിദ്യാർഥികൾ കിലോമീറ്ററുകൾ നടക്കേണ്ട സ്ഥിതിയായി. പത്തനംതിട്ട - പ്രക്കാനം - മുട്ടത്തുകോണം റൂട്ടിൽ നേരത്തേ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസ് നടത്തിയിരുന്നതാണ്. കോവിഡിന് മുമ്പ്​ രണ്ട് സ്വകാര്യ ബസുകൾ മാത്രമായി ചുരുങ്ങി. ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവിസ് നടത്തുന്നത്. പത്തനംതിട്ടയിലെത്തണമെങ്കിൽ മുട്ടത്തുകോണം സ്വദേശികൾ പ്രക്കാനത്തേക്കോ ഇലവുംതിട്ടയിലേക്കോ നടന്നെത്തി ബസുകളെ ആശ്രയിക്കണം. ഇരുഭാഗത്തേക്കും മുട്ടത്തുകോണത്തുനിന്ന് രണ്ടര കിലോമീറ്റർ വീതം ദൂരമുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം. നേരത്തേ പത്തനംതിട്ടയിൽ നിന്ന് പ്രക്കാനം- മുട്ടുകുടുക്ക-മുട്ടത്തുകോണം-ഇലവുംതിട്ട വഴി ചക്കുളത്തുകാവിന് ഒരു കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തിയിരുന്നു. ലാഭകരമായിരുന്ന ഈ സർവിസ് മുന്നറിയിപ്പില്ലാതെ നിർത്തിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ഈ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഒന്നിൽ സർവിസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രക്കാനം, ഇലവുംതിട്ട പ്രദേശങ്ങളിൽ നിന്ന് മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളും ബസില്ലാത്തതിന്‍റെ ദുരിതം അനുഭവിക്കുകയാണ്​. പത്തനംതിട്ടയിൽനിന്ന് മഞ്ഞനിക്കര, ഊന്നുകൽ വഴി ഇലവുംതിട്ടക്കും ചെങ്ങന്നൂരിനും കെ.എസ്.ആർ.ടി.സി ഒന്നിലേറെ സർവിസുകൾ നടത്തുന്നുണ്ട്. മുട്ടത്തുകോണം വഴി സർവിസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതരും ജനപ്രതിനിധികളും നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.