കോവിഡ്​ വ്യാപനത്തിൽ പ്രവർത്തനം താളംതെറ്റി ജില്ലയിലെ ബാങ്കുകൾ

പത്തനംതിട്ട: കോവിഡ് മൂന്നാം തരംഗത്തിൽ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം താളംതെറ്റുന്നു. ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല പഞ്ചായത്തുകളിലെയും ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാങ്കുകളുള്ള കോഴഞ്ചേരി, കുമ്പനാട് മേഖലകളിൽ മിക്ക ബാങ്കുകളുടെയും പ്രവർത്തനം താളംതെറ്റി. നിലവിൽ പലയിടങ്ങളിലും പകുതിയിലേറെ ജീവനക്കാർ കോവിഡ് ബാധിതരും നിരീക്ഷണത്തിലുമാണ്. ഇടപാടുകൾക്കെത്തുന്നവരുടെ തിരക്കാണ് ബാങ്കുകളിൽ. സർക്കാർ പലമേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ബാങ്ക് ജീവനക്കാർക്ക് ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന പരാതിയും ഉയരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും തിരക്ക് കൂടിയതോടെ മിക്കപ്പോഴും ഇത് ലംഘിക്കപ്പെടുകയാണ്. ഇതുമൂലം പലപ്പോഴും ഇടപാടുകാരും ബാങ്ക് ജീവനക്കാരുമായുള്ള വാക്കേറ്റത്തിനും കാരണമാകുന്നു. പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സമയത്താണ് ബാങ്കുകളിൽ ഏറ്റവും തിരക്കനുഭവപ്പെടുന്നതെന്ന് ജീവനക്കാർ പറയുന്നു. എ.ടി.എം ഉപയോഗിച്ചും ഓൺലൈനായും ബാങ്കിടപാടുകൾ നടത്താൻ സൗകര്യമുണ്ടെങ്കിലും ഭൂരിഭാഗം ഇടപാടുകാരും ഇത് പ്രയോജനപ്പെടുത്തുന്നില്ല. കുമ്പനാട് പ്രധാന ബാങ്കുകളുടെ ശാഖകളിൽ കോവിഡ് വ്യാപനമുണ്ടായതിനാൽ ഒരാഴ്ചയിലധികം ഇവർ തുറന്നുപ്രവർത്തിച്ചിരുന്നില്ല. ജില്ലയിൽ ഭൂരിഭാഗം ബാങ്കുകളിലും 50 ശതമാനത്തോളം ജീവനക്കാരും കോവിഡ് ബാധിതരാണ്. നിശ്ചിതകാലത്തേക്ക് ബാങ്കുകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഗർഭിണികളും രോഗികളും ഭിന്നശേഷിക്കാരും ഉൾപ്പെടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ബാങ്ക് കൗണ്ടറുകളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതോടെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസിൽനിന്നുള്ളവരെ ശാഖകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ മാറ്റുന്നുണ്ട്. ഇങ്ങനെ എത്തുന്നവരും രോഗബാധിതരാകുന്ന സ്ഥിതിയാണ്. ബാങ്കിന്‍റെ പ്രവർത്തന സമയത്തിലും പ്രവൃത്തിദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയാണ് ജീവനക്കാരും സംഘടനകളും. കോവിഡിന്‍റെ ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ മാതൃകയിൽ നിശ്ചിത സമയത്തേക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.