പത്തനംതിട്ട ബസ്​ സ്റ്റാൻഡിൽ വീണ്ടും വിദ്യാർഥി സംഘർഷം, കല്ലേറ്

പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ചയും വിദ്യാർഥികൾ തമ്മിൽ സംഘർഷം. കല്ലേറിൽ പരിക്കേൽക്കാതിരിക്കാൻ യാത്രക്കാരും വ്യാപാരികളും ജീവനുംകൊണ്ട് ഓടിയൊളിച്ചു. ബസ് സ്റ്റാൻഡ് അക്രമികളുടെയും സാമൂഹിക വിരുദ്ധരുടെയും വിളയാട്ട കേന്ദ്രമായി മാറിയിട്ടും പൊലീസിന് കുലുക്കമില്ല. സംഘർഷം കഴിഞ്ഞ് സ്ഥലത്തെത്തുന്നത് പൊലീസിന്‍റെ സ്ഥിരം ശൈലിയായി മാറിയെന്ന് യാത്രക്കാർ. നിരന്തരം സംഘർഷ സ്ഥലമായിട്ടും പത്തനംതിട്ട സ്റ്റാൻഡിൽ പൊലീസിനെ സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ലെന്ന് വ്യാപക പരാതി. തിങ്കളാഴ്ച വൈകീട്ട് നാല്​ മണിയോടെയാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. നഗരത്തിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇതെന്നാണ് അറിയുന്നത്. സ്റ്റാൻഡിന് മുന്നിൽ പ്രധാന കവാടത്തിൽ നിന്നാരംഭിച്ച അടി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തേക്കും വ്യാപിച്ചു. ഈ സമയമത്രയും യാത്രക്കാർ ഭയന്നോടുകയായിരുന്നു. കൂട്ടം ചേർന്ന് ക്രൂര മർദനമാണ് നടന്നത്. പിന്നീട് മുൻവശത്തെത്തി ഇരുവിഭാഗമായി തിരിഞ്ഞ് തുടരെ കല്ലേറായിരുന്നു. കല്ലേറിലും മർദനത്തിലും വിദ്യാർഥികളിൽ ചിലർക്ക് പരിക്കേറ്റതായും പറയുന്നു. ഭയന്ന് വ്യാപാരികൾ കടകൾക്കുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. സ്കൂളുകളിലെ തർക്കങ്ങൾ വിദ്യാർഥികൾ തീർക്കുന്നത് ബസ് സ്റ്റാൻഡിൽ എത്തിയാണെന്ന് പറയുന്നു. ഏറ്റുമുട്ടൽ തുടങ്ങുന്ന സമയത്ത് ഇതിൽ ചിലർ ഫോൺ വിളിച്ച് കൂടുതൽ പേരെ വിളിച്ചുവരുത്തുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വന്ന സമയത്താണ് ബഹളം തുടങ്ങിയത്. പൊലീസ് എത്തിയപ്പോഴേക്കും എല്ലാവരും സ്ഥലം വിട്ടിരുന്നു. സ്റ്റാൻഡിൽ രണ്ടാഴ്ചയായി സ്ഥിരംസംഘർഷം നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കും ഇതേപോലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. നഗരത്തിൽ പലതരത്തിലുള്ള അക്രമപരമ്പരകൾ ഓരോ ദിവസവും അരങ്ങേറുകയാണ്. പകലും രാത്രിയും നഗരത്തിൽകൂടി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. രാത്രി ബൈക്കുകളിൽ എത്തുന്ന കഞ്ചാവ് മാഫിയകൾ നഗരത്തിൽ വിലസുകയാണ്. പൊലീസിന്‍റെ കൺമുന്നിലാണ് അഴിഞ്ഞാട്ടങ്ങൾ മുഴുവൻ നടക്കുന്നത്. അക്രമം തടയാൻ ശ്രമിച്ചാൽ വ്യാപാരികളെ പോലും ഭീഷണിപ്പെടുത്തുന്നു. ഇവിടെ ഒഴിഞ്ഞ സ്ഥലത്തെത്തി ലഹരി സാധനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഞ്ചാവ് ബീഡികളും മദ്യക്കുപ്പികളും ഇവിടെ നിറഞ്ഞുകിടക്കുന്നതായി വ്യാപാരികൾ പറയുന്നു. നഗരത്തിലെയും മറ്റും സ്കൂളുകളിൽ പഠിക്കുന്നവരാണ് ഇവിടെ ഒത്തുകൂടുന്നത്. സുരക്ഷിതമായി കച്ചവടം ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറഞ്ഞു. പൊലീസ് സംരക്ഷണം ഒരുക്കിത്തരണമെന്ന് ബസ് ജീവനക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.