നേർച്ചയും വഴിപാടും ഇല്ലാത്ത ശാരദ ക്ഷേത്രം

കോന്നി: നേർച്ചയും വഴിപാടുകളുമില്ലാത്ത കോന്നി വകയാർ മ്ലാനതടത്തിലെ ശാരദ ക്ഷേത്രം പകരുന്നത് വേറിട്ട അനുഭവം. ഗുരു നിത്യചൈതന്യ യതി നേരിട്ട് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്. കോന്നി ആരുവാപ്പുലം പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് 1999ൽ ഗുരു നിത്യചൈതന്യ യതി നേരിട്ട് ശാരദ പ്രതിഷ്ഠ നടത്തിയത്. യതിയുടെ ജന്മഗൃഹത്തിന് സമീപത്തുതന്നെയാണ് ശ്രീനാരായണഗുരുവിന്റെ ശിവഗിരി മാതൃകയിലെ ക്ഷേത്രവും നിലകൊള്ളുന്നത്. മറ്റുള്ള ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ രീതികൾ. പ്രകൃതിരമണീയ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കടന്നുചെല്ലുമ്പോൾ ആദ്യം ദർശിക്കാൻ കഴിയുന്നത് ശ്രീനാരായണഗുരുവിന്റെ പ്രതിഷ്ഠയും സമീപത്ത് ഗുരു നിത്യചൈതന്യ യതിയുടെ സ്മാരകവുമാണ്. ഗുരുപ്രതിഷ്ഠക്ക് അഭിമുഖമായാണ് ശാരദ പ്രതിഷ്ഠ ഉള്ളത്. ശാരദ പ്രതിഷ്ഠയുടെ ചുവരിൽ കാണുന്ന, ഈ ക്ഷേത്രത്തിൽ വഴിപാടുകളോ നേർച്ചകളോ സ്വീകരിക്കുന്നില്ലെന്ന ബോർഡുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ബോർഡ് ഇവിടെ എത്തുന്നവർ അത്ഭുതത്തോടെയാണ് കാണുന്നത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കടന്നുചെല്ലുമ്പോൾ ആദ്യം കാണുന്നത് വഴിപാടുകളുടെ പേരുവിവരങ്ങളും നിരക്കുകളുമാണ്. അവയിൽനിന്ന് വ്യത്യസ്തമാണ് മ്ലാനതടത്തിലെ ശാരദ ക്ഷേത്രം. 24 കഴുക്കോൽ ഒറ്റ മോന്തായത്തിൽ സ്ഥാപിച്ചിരിക്കുന്നതാണ് ശ്രീകോവിൽ. ശ്രീകോവിലിനു മുന്നിൽ കൽവിളക്കും സ്ഥാപിച്ചിട്ടുണ്ട്. ശ്രീനാരായണഭക്തരും ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യഗണങ്ങളുമാണ് ഇവിടെ എത്തുന്നവരിൽ ഏറെയും. മനോജ് പുളിവേലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.