പൂച്ചക്കുളം നിവാസികൾക്ക് റോഡ് സ്വപ്നത്തിലൊതുങ്ങുന്നു

തണ്ണിത്തോട്: തേക്കുതോട് പൂച്ചക്കുളം പ്രദേശവാസികളുടെ അടിസ്ഥാന സൗകര്യ വികസനം സ്വപ്നത്തിലൊതുങ്ങുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ കല്ലുകള്‍ മാത്രം അടുക്കിയ റോഡിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. പൂച്ചക്കുളം-മണ്‍പിലാവ് റോഡില്‍ പൂച്ചക്കുളം പാലം മുതല്‍ മുക്കാല്‍ കിലോമീറ്ററോളം കരിങ്കല്ലുകള്‍ അടുക്കി നിര്‍മിച്ച പാതയാണ്. റോഡിന്‍റെ കുറച്ച് ഭാഗം മുമ്പ് കോൺക്രീറ്റ് ചെയ്തിരുന്നു. തണ്ണിത്തോടിന്‍റെ കുടിയേറ്റ കാലത്ത് ജനങ്ങള്‍ സമീപപ്രദേശങ്ങളില്‍നിന്നും പൊട്ടിച്ചുമാറ്റിയ പാറക്കഷണങ്ങള്‍ അടുക്കി നിര്‍മിച്ചതാണ് ഈ പാത. നാൽപതിലധികം വര്‍ഷം പഴക്കമുണ്ട് ഈ റോഡിന്. കരിമാന്‍തോട്ടില്‍നിന്നും പൂച്ചക്കുളം പാലം വരെ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച റോഡാണ്. കുത്തനെ കയറ്റമുള്ള ഇവിടെ ജീപ്പുകള്‍ മാത്രമാണ് യാത്രക്ക് ആശ്രയം. പൂച്ചക്കുളം ജനവാസമേഖലയില്‍ അവസാനിക്കുന്ന കല്ലുപാതയില്‍നിന്ന് വനവും പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റും കഴിഞ്ഞാല്‍ മണ്‍പിലാവിലെ ജനവാസമേഖലയില്‍ എത്തിച്ചേരാന്‍ സാധിക്കും. കുടിയേറ്റകാലം മുതല്‍ ചിറ്റാര്‍ ചന്തയിലേക്കും മറ്റും തേക്കുതോട് പ്രദേശവാസികൾ സഞ്ചരിച്ചിരുന്നതും ഇതുവഴിയാണ്. വീതി കുറവായ റോഡിന് സംരക്ഷണഭിത്തിയില്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രദേശത്തേക്ക് വെളിച്ചക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.