കാട്ടാന ചെരിഞ്ഞത് വായിലേറ്റ മുറിവുമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

റാന്നി: വായിലേറ്റ മുറിവുമൂലം തീറ്റയെടുക്കാന്‍ കഴിയാതിരുന്നതാണ് കുരുമ്പന്‍മൂഴി പൊനച്ചി ഭാഗത്തുകണ്ട കാട്ടാന ചെരിയാന്‍ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജനവാസ മേഖലയോടുചേര്‍ന്ന് സാമൂഹികവിരുദ്ധര്‍ കാട്ടുപന്നിയെ പിടിക്കാന്‍വെച്ച പടക്കം കടിച്ചതുമൂലമുണ്ടായതാകാം മുറിവെന്നാണ് സംശയം. കഴിഞ്ഞ ഒരുവര്‍ഷമായി ജനവാസ മേഖലകളിൽ ഈ ആനയുടെ സാന്നിധ്യമുണ്ടായിരുന്നു. കാടിറങ്ങുന്ന ആന കിലോമീറ്ററുകളോളം ദൂരത്തിലെത്തി നാട്ടില്‍ കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ആന സ്ഥിരമായി ജനവാസ മേഖലകളിലെ കൃഷിയിടങ്ങളില്‍ എത്തി നാശം വിതക്കുന്നതില്‍ വനം വകുപ്പിനെതിരെ ജനരോഷവും ശക്തമായിരുന്നു. ഒരാഴ്ച മുമ്പുവരെ കുരുമ്പന്‍മൂഴി, ഇടത്തിക്കാവ് മേഖലകളില്‍ ആന എത്തിയിരുന്നു. അന്ന് കാടിറങ്ങിയ ആന വീടിന്‍റെ മതിലും തെങ്ങും മറിച്ചിട്ടശേഷം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പനംകുടന്തയ്ക്ക് സമീപം ആനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച വനംവകുപ്പിന്‍റെ കോന്നി സ്ക്വാഡിലെ സര്‍ജന്‍ ഡോ. ശ്യാംചന്ദ്രന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ആനയെ അതേ സ്ഥലത്ത് സംസ്ക്കരിച്ചു. രണ്ടാഴ്ചയിലേറെയായി ആന തീറ്റയെടുത്തിട്ടില്ലെന്നാണ് കരുതുന്നത്. മുറിവിന്‍റെ രീതിയും പഴക്കവും കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയും നടത്തി. അസ്വാഭാവിക രീതിയില്‍ ആന ചെരിഞ്ഞതിന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനയുടെ ജഡം ബുധനാഴ്ചയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. വിശദമായ അന്വേഷണം തുടങ്ങിയിട്ടില്ല. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതായി കണമല സ്റ്റേഷനിലെ മുതിർന്ന വനപാലകൻ ഷാജിമോന്‍ അറിയിച്ചു. Ptl rni_4 elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.