വിവാദ പാറമട; റവന്യൂവകുപ്പിന്‍റെ അന്വേഷണത്തിൽ ഉരുളൻകല്ല്

വടശേരിക്കര: വിവാദ പാറമട റവന്യൂ വകുപ്പിന്‍റെ അന്വേഷണത്തിൽ ഉരുളൻകല്ലായി മാറി. വിവാദമായ ചിറ്റാർ മീൻകുഴിയിൽ ഏക്കർകണക്കിന് വ്യാപിച്ചുകിടക്കുന്ന പാറയും മടയുമാണ് റവന്യൂ വകുപ്പ് അന്വേഷിച്ചപ്പോൾ കൃഷിഭൂമിയിലെ ഉരുളൻകല്ലായി മാറിയത്. ചിറ്റാർ മീൻകുഴി ജലസംഭരണിക്കുസമീപം കഴിഞ്ഞ വർഷം തുടക്കത്തിലാണ് ഒരനുമതിയുമില്ലാതെ പാറമട ലോബി ഖനനം ആരംഭിക്കുന്നത്. ഇവിടെനിന്ന് വൻതോതിൽ പാറ കടത്താൻ തുടങ്ങിയതോടെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല കമ്മിറ്റി അംഗം ബിജു മോടിയിൽ തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയിരുന്നു. പരാതിപ്പെട്ടതിന്‍റെ തൊട്ടുപിന്നാലെതന്നെ പരാതിക്കാരന്‍റെ ഫോൺ നമ്പർ പാറമടക്കാർക്ക് ലഭ്യമാകുകയും പരാതിക്കാരനുനേരെ വധഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ ദക്ഷിണ മേഖല ഐ.ജിയുടെ നിർദേശപ്രകാരമുള്ള അന്വേഷണത്തിനൊടുവിൽ ചിറ്റാർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർ സസ്‌പെൻഷനിലായി. ഇതേ കാലയളവിൽ ബിജു മോടിയിൽ റവന്യൂ വകുപ്പിന് നൽകിയ പരാതിയിലുള്ള അന്വേഷണത്തിനൊടുവിലാണ് പരാതിക്ക് ആസ്പദമായ പുരയിടത്തിൽനിന്ന് ഉരുളൻപാറ പൊട്ടിച്ചുനീക്കിയതായി കണ്ടെത്തിയെന്നും റോയൽറ്റി ഈടാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും സൂചിപ്പിച്ച് റവന്യൂ ഡിവിഷൻ ഓഫിസറുടെ മറുപടി പരാതിക്കാരന് ലഭിച്ചത്. അതീവ പരിസ്ഥിതിലോല മേഖലയിൽ ഏക്കർകണക്കിന് വ്യാപിച്ചുകിടക്കുന്ന പാറമട ഒറ്റപ്പാറ ഉരുളൻകല്ലായി മാറിയ വിചിത്രനടപടി ജില്ലയിലെ അനധികൃത ഖനനങ്ങളും റവന്യൂ വകുപ്പുമായുള്ള ഒത്തുകളിയുടെ സൂചനയാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.