ഒരുവ്യക്തി രണ്ടു വീടിന്‍റെ ആനുകൂല്യം കൈപ്പറ്റിയെന്ന്; നഗരസഭയിൽ വിജിലൻസ് റെയ്ഡ്

പന്തളം: ഒരു വ്യക്തി രണ്ടുവീടിന്‍റെ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിൽ പന്തളം നഗരസഭ ഓഫിസിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാന സർക്കാറിന്‍റെ കെയർ ഹോം പദ്ധതിയിൽ വീടു ലഭിച്ച വ്യക്തിക്ക് പ്രധാനമന്ത്രി ഭവനപദ്ധതി-ലൈഫ് പദ്ധതിയിൽനിന്ന് പണം അനുവദിച്ചതുമായി ബന്ധപ്പെടെ പരാതിയിലാണ് റെയ്ഡ് നടന്നത്. ശനിയാഴ്ച രാവിലെ 11ന് നഗരസഭ ഓഫിസിൽ എത്തിയ വിജലൻസ് സംഘം പരാതിക്ക് ഇടയാക്കിയ ഫയലുകൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വൈകീട്ട് മൂന്നുവരെ നഗരസഭയിൽ പരിശോധന നടത്തിയ ശേഷമാണ് വിജലൻസ് സംഘം മടങ്ങിയത്. പരിശോധന തുടരുമെന്നും പരാതിക്ക് ആധാരമായ ഫയലുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റെയ്ഡിന് നേതൃത്വം നൽകിയ വിജലൻസ് സി.ഐ എ. അനിൽകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. അനർഹമായി വീടുവെക്കാൻ പണം അനുവദിച്ചതിനെതിരെയുള്ള പരാതി മുമ്പ് നഗരസഭയിൽ ഏറെ ബഹളത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 -20 കാലഘട്ടത്തിൽ നഗരസഭ 25ആം ഡിവിഷനിൽ നൽകിയ ആനുകൂല്യമാണ് പരാതിക്കടിസ്ഥാനം. സംസ്ഥാന സർക്കാറിന്‍റെ കെയർ ഹോം പദ്ധതിയിൽ വീടുലഭിച്ച ആളിനാണ് പി.എം.എ.വൈ (പ്രധാനമന്ത്രി ഭവനപദ്ധതി)-ലൈഫ് പദ്ധതിയിലും വീടുനൽകിയത്. ഇതാണ് പരാതിക്കിടയാക്കിയത്. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്ക് വഴിയാണ് കെയർ ഹോം പദ്ധതിയിൽ വീടിന് പണം അനുവദിച്ചത്. ഫോട്ടോ .. പന്തളം നഗരസഭയിൽ വിജിലൻസ് സി.ഐ എ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഫയലുകൾ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.