ജില്ലയിൽ യു.ഡി.എഫിന്‍റെ അടിത്തറ തകരുന്നു -ചെയർമാൻ

പത്തനംതിട്ട: പാർലമൻെറ് മണ്ഡലവും സി.പി.എമ്മിന് ലഭിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസ്. ജില്ലയിൽ യു.ഡി.എഫിന്‍റെ അടിത്തറ തകർന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പിസവും ഘടകകക്ഷികളെ ഒതുക്കുന്ന നടപടികളുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്‍റ് മണ്ഡലവും തങ്ങൾ പിടിക്കുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ഉദയഭാനു പ്രസ്താവിച്ചിരുന്നു. അത് സി.പി.എമ്മിന്‍റെ വെറും വ്യാമോഹം മാത്രമാണെന്നും പത്തനംതിട്ട പാർലമെന്‍റ് മണ്ഡലം എൽ.ഡി.എഫിന് ബാലികേറാമലയാണെന്നുമാണ് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പ്രതികരിച്ചത്. അതിനുപിന്നാലെയാണ് വിക്ടർ ടി. തോമസിന്‍റെ തുറന്നു പറച്ചിലുണ്ടായിരിക്കുന്നത്. ഏറെ നാളായി ജില്ലയിൽ യു.ഡി.എഫ് സംവിധാനത്തിൽ നിരവധി പാളിച്ചകളുണ്ടെന്ന് വിക്ടർ പറഞ്ഞു. ഘടകകക്ഷികളെ ഇല്ലായ്മ ചെയ്യുന്നതിലാണ് ചില കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം. ഘടകകക്ഷികളെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ല. കോൺഗ്രസ് നേതൃത്വത്തോട് പല തവണ പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ്. കൺവീനർ എം.എം. ഹസൻ ഉൾപ്പെടെയുള്ള നേതാക്കളോടും ജില്ലയിലെ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുള്ളതാണ്. കോൺഗ്രസ് നേതൃത്വത്തിന്‍റെ വീഴ്ചതന്നെയാണ് ജില്ലയിൽ കോയിപ്രം ഉൾപ്പെടെയുള്ള ബ്ലോക്ക് പഞ്ചായത്തുകളും സഹകരണ ബാങ്കുകളുടെ ഭരണവും നഷ്ടപ്പെടാൻ ഇടയായത്. കൂട്ടായ ഒരു ആലോചനയും യു.ഡി.എഫിൽ നടക്കുന്നില്ല. ആരൊക്കെയോ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു. ഇത് യു.ഡി.എഫിനെ തകർക്കാനേ ഉപകരിക്കൂ. റെബലുകളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് നിർത്തിയാലെ യു.ഡി.എഫ് രക്ഷപ്പെടൂ. പീലിപ്പോസ് തോമസ് കോൺഗ്രസ് വിട്ടു പോയത് നഷ്ടംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.