കനത്ത മഴ: കുരുമ്പൻമൂഴിയിൽ വീണ്ടും ഉരുൾപൊട്ടി; വൻ നാശം

വടശ്ശേരിക്കര/റാന്നി: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ കുരുമ്പന്‍മൂഴി മണക്കയം കോളനിയില്‍ വീണ്ടും ഉരുള്‍പൊട്ടി. നിരവധി വീടുകളിൽ വെള്ളംകയറി. ഏക്കർ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. ഇൗവർഷം മൂന്നാം തവണയാണ് ഇവിടെ ഉരുള്‍പൊട്ടിയത്. പ്രദേശവാസികളായ അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉരുള്‍ പൊട്ടിയത് വനത്തിനുള്ളിലാണെന്നാണ് നിഗമനം. പ്രഭവസ്ഥലം കണ്ടെത്താനായിട്ടില്ല. നിരവധി പേരുടെ കൃഷിഭൂമികൾ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ് കൃഷി അസാധ്യമായ നിലയിലായി. ആഞ്ഞിലിമൂട്ടില്‍ പൊന്ന‍ൻെറ ഒരേക്കര്‍ കൃഷി ഭൂമി മണ്ണ് ഒലിച്ചുപോയി നശിച്ചു. വീടിനു ചുറ്റും തോടു ദിശമാറിയൊഴുകി തുരുത്തായി മാറി. പ്ലാക്കുഴിയില്‍ ഷാജിയുടെ 30സൻെറ് വസ്തു ഇല്ലാതായി. ഇവിടെ നിന്നിരുന്ന കമുക്, തെങ്ങ്, കുരുമുളക് ചെടികള്‍, കൊക്കോ എന്നിവയെല്ലാം നശിച്ചു. സ്ഥലം പാറക്കല്ല് നിറഞ്ഞ തോടായി മാറി. വസ്തുവി‍ൻെറ അതിരു തീര്‍ത്തിരുന്ന തോട്ടരികിലെ കരിങ്കല്‍ കെട്ട് ഇല്ലാതായി. പുത്തന്‍പുരക്കല്‍ ചാര്‍ളിയുടെ ഭൂമിയില്‍ മണ്ണില്ലാതായി. എവിടെ നോക്കിയാലും വേരറ്റ മരങ്ങളും ഉരുളന്‍ കല്ലുകളും മാത്രം. തോടിന് ചെറിയ നദിയുടെ വീതിയായി മാറി. കൃഷി ഭൂമികളിലൂടെ പുതിയ തോടുകള്‍ ചാലുകീറി ഒഴുകുകയാണ് ഇപ്പോള്‍. ഇവിടെ താമസിച്ചിരുന്ന അഞ്ചു വീട്ടുകാരുടെ ഭൂമി പൂര്‍ണമായും വാസയോഗ്യമല്ലാതായി. രാജാമ്പാറ വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഇരുട്ടുകുഴി തോട്, പനംകുടന്ത അരുവിയില്‍ നിന്നെത്തുന്ന പടിവാതുക്കല്‍ എന്നീ രണ്ടു തോടുകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ നാലോ അഞ്ചോ തോടുകളായി. തോടുകള്‍ ദിശമാറി ഒഴുകിയതോടെ കൃഷി ഭൂമി പാറക്കല്ലുകള്‍ നിറഞ്ഞ ചെറുതുരുത്തുകളായി തീര്‍ന്നു. പത്തടിയോളം ഉയരത്തിലാണ് രാത്രിയില്‍ വെള്ളമെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പടിവാതുക്കല്‍ തോട്ടില്‍ നിന്നാണ് വെള്ളവും കല്ലുകളും ഒഴുകിയെത്തിയത്. തോട്ടില്‍ നിന്നും മറുകരയെത്താന്‍ അഞ്ചു വീട്ടുകാര്‍ക്കുണ്ടായിരുന്ന ചെറിയ പാലം കഴിഞ്ഞ ഒക്ടോബര്‍ 22നുണ്ടായ ആദ്യ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരുന്നു. അന്നു വളരെ സാഹസികമായാണ് ഇവിടെ താമസിച്ചിരുന്ന അഞ്ചു കുടുംബങ്ങളിലെ ഇരുപത്തിയൊന്ന് പേരെ രക്ഷപ്പെടുത്തിയത്. കോസ് വേ മുങ്ങുകയും വനത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതോടെ അഗ്നിശമന സേനയും എന്‍.ഡി.ആര്‍.എഫും നടന്നെത്തിയാണ് അന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അന്ന് ഇവരെ മാറ്റി പാര്‍പ്പിച്ചത് മൂലമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഉരുള്‍പൊട്ടലില്‍ നിന്നും ഇവര്‍ക്ക് രക്ഷയായത്. മൂന്നുവശം വനത്താലും ഒരു വശം പമ്പാനദിയാലും അതിരുകള്‍ തീര്‍ക്കുന്ന കുരുമ്പന്‍മൂഴി, മണക്കയം ആദിവാസി കോളനിയിലെ ജനങ്ങള്‍ ഒക്ടോബര്‍ 22 മുതല്‍ കടുത്ത ദുരിതത്തിലാണ്. പമ്പാനദിയിലെ കുരുമ്പന്‍മൂഴി കോസ് വേയാണ് ഇവര്‍ക്കു പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം. തുടരെ ഇതു വെള്ളത്തിലാകുന്നതോടെ ഇവര്‍ ഒറ്റപ്പെടുകയാണ്. Ptl rni _1 flood kurumbanmoozhi ഫോട്ടോ: കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിവിധ ദൃശ്യങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.