വടശ്ശേരിക്കര: റാന്നി കുരുമ്പന്‍മൂഴിയില്‍ പനംകുടന്ത അരുവിക്ക് സമീപവും കോന്നി സീതത്തോട്-കോട്ടമണ്‍പാറയിലും ഉണ്ടായ ഉരുൾപൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയത് മികച്ച ഏകോപനത്തോടെയുള്ള രക്ഷാദൗത്യം. ഇവിടെ രണ്ടിടങ്ങളിലുമായി അഞ്ച് കുടുംബങ്ങളിലെ 26പേരെയാണ് സാഹസികമായി രക്ഷാസംഘം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ എന്നിവര്‍ ആവശ്യമായ നിർദേശങ്ങൾ നല്‍കിയപ്പോൾ വകുപ്പുകളുടേ ഏകോപനം കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിച്ചു. ജില്ല ഫയര്‍ ഓഫിസര്‍ കെ. ഹരികുമാര്‍, റാന്നി വില്ലേജ് ഓഫിസര്‍ കെ. നവീന്‍ബാബു, കോന്നി വില്ലേജ് ഓഫിസര്‍ കെ. ശ്രീകുമാർ എന്നിവരും സജീവമായി പ്രവർത്തനങ്ങൾക്ക് പിന്തുണനൽകി രംഗത്തുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. സമയോചിത ഇടപെടൽ ഉണ്ടായതിനാൽ ആള്‍നാശത്തിനോ, മറ്റ് വസ്തുക്കളുടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്കോ ഇടവരാതെ രക്ഷാപ്രവര്‍ത്തനം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാനായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട പ്രാദേശിക ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഉരുൾപൊട്ടൽ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ റാന്നിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും ഫയര്‍ ഫോഴ്സിൻെറ ടീം സ്ഥലത്തേക്ക് പുറപ്പെട്ടു. വില്ലേജ് ഓഫിസര്‍ സാജന്‍ ജോസഫ് ജലനിരപ്പ് ഉയര്‍ന്ന കുരുമ്പന്‍മൂഴി കോസ് വേ സാഹസികമായി കടന്ന് ദുര്‍ഘടം പിടിച്ച വന്യജീവി സാന്നിധ്യമുള്ള മേഖലയില്‍ കൂടി സംഭവ സ്ഥലത്ത് എത്തുകയും മറ്റ് വകുപ്പുകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. റാന്നിയില്‍നിന്ന് ഈ സമയം ഫയര്‍ ഫോഴ്സിൻെറ രക്ഷാദൗത്യ സംഘം കുരുമ്പന്‍മൂഴി കോസ്‌വേയില്‍ ആധുനിക രക്ഷാദൗത്യ ഉപകരണങ്ങളുമായി എത്തി. കുരുമ്പന്‍മൂഴി കോസ്‌വേയില്‍ വെള്ളം കയറിയതിനാല്‍ ഫയര്‍ ഫോഴ്സിൻെറ വാഹനത്തിന് സംഭവ സ്ഥലത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. നാട്ടുകാരുടെ സഹായത്തോടെ, ദുര്‍ഘടപാത താണ്ടാന്‍ സൗകര്യമുള്ള മൂന്ന് ഓഫ്റോഡ് ജീപ്പുകളുടെ സഹായത്തോടെ ഫയര്‍ ഫോഴ്സ് ടീം അംഗങ്ങളും പ്രാദേശിക ജനപ്രതിനിധികളും റവന്യൂ, ഫോറസ്റ്റ്, പൊലീസ്, കെ.എസ്.ഇ.ബി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും അടങ്ങുന്ന 30അംഗ സംഘം ഉരുള്‍പൊട്ടലുണ്ടായ പനംകുടന്ത അരുവിക്ക് സമീപം ശ്രമകരമായ ദൗത്യത്തിലൂടെ എത്തി. പനംകുടന്ത അരുവിക്ക് താഴെയുള്ള ചെറിയ നടപ്പാലം ഒലിച്ചുപോയിരുന്നു. ഉരുള്‍പ്പൊട്ടലില്‍ നാല് കുടുംബങ്ങള്‍ കുടുങ്ങിക്കിടന്നിരുന്ന പനംകുടന്ത അരുവിയുടെ മുകള്‍ഭാഗത്ത് മണ്ണിടിഞ്ഞ് അപകടകരമായ സ്ഥിതിയായിരുന്നു. ഇവിടേക്ക് എത്തുന്നതിന് ഫയര്‍ ഫോഴ്സിൻെറ നേതൃത്വത്തില്‍ താല്‍ക്കാലിക തടിപാലം സജ്ജമാക്കി. ഗര്‍ഭിണിയും തളര്‍ന്ന വ്യക്തിയും അടങ്ങുന്ന നാലുകുടുംബങ്ങളിലെ 21പേരാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭീതിയുടെ നിഴലില്‍ നിന്നത്. ഇവരെ പുതുതായി നിര്‍മിച്ച തടിപ്പാലത്തിലൂടെ ജനവാസ മേഖലയില്‍ കൊണ്ടുവന്ന് ആവശ്യമായ സൗകര്യം റവന്യൂ വകുപ്പിൻെറ നേതൃത്വത്തില്‍ ലഭ്യമാക്കി. ഫയര്‍ഫോഴ്‌സ് അസി. സ്റ്റേഷന് ഓഫിസര്‍ കെ.ജി. സന്തോഷ്കുമാര്‍, ഫയര്‍ റസ്‌ക്യൂ ഓഫിസര്‍മാരായ എ.എസ്. ശ്രീജിത്, എസ്. സതീഷ്കുമാര്‍, ശ്രീകുമാര്‍, അസീം അലി, സിനൂബ് സാം, കെ.പി. പ്രദീപ്, ആര്‍. അരുണ്‍ സിങ്, എ. ആനന്ദ്, ഗിരീഷ് കൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഇവിടെ കുടുങ്ങിക്കിടന്ന ലക്ഷ്മി ഭവനില്‍ സഞ്ജയൻെറ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഒഴുക്കില്‍പ്പെട്ട് ഇവരുടെ കാറും റബര്‍ ഷീറ്റ് അടിക്കുന്ന മെഷീനും റബര്‍ ഷീറ്റ് ഉണക്കുന്ന പുരയും നഷ്ടമായി. ചിത്രം PTL 10 RAKSHA റാന്നി കുറുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.