പമ്പയിലേക്ക് ബസ് സര്‍വിസുകള്‍ പുനരാരംഭിക്കും-കലക്ടര്‍

പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ രണ്ടു സ്ഥിര ബസ് സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം-പുനലൂര്‍-പമ്പ എന്നീ സര്‍വിസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജക്കായി ശബരിമല നടതുറന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കം നേരിട്ട് വിലയിരുത്താന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം. മഴ കൂടുന്ന സാഹചര്യമായതിനാല്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള പാത ശുചീകരിക്കണം. തീര്‍ഥാടക പാതയില്‍ കൂടുതല്‍ ആളുകളെ നിര്‍ത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെയും സഹായം തേടാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനോടൊപ്പം കൊതുക് നശീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും സ്വീകരിക്കണം. പ്രതിദിനം 10,000 പേര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ തയാറാണ്. ദിവസേന 20 കെ.എസ്.ആർ.ടി.സി ബസുകള്‍ പമ്പക്ക് സര്‍വിസ് നടത്തുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ മുമ്പ് ആർ.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന തീര്‍ഥാടനമാണ് ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ പറഞ്ഞു. പമ്പ ഹില്‍ടോപ്, പമ്പ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്‍ഡ്, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തി. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, റാന്നി തഹസില്‍ദാര്‍ കെ. നവീന്‍ ബാബു, അടൂര്‍ തഹസില്‍ദാര്‍ ഡി.സന്തോഷ് കുമാര്‍, പമ്പ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ജി.ഗോപകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.