ലോക്ക് പൊളിച്ച് ജനം പുറത്തിറങ്ങി; ജില്ലയിൽ വൻ തിരക്ക്

പത്തനംതിട്ട: ലോക്ഡൗൺ ഇളവ് അനുവദിച്ച വെള്ളിയാഴ്ച ജില്ലയിലെ നഗരങ്ങളിൽ വൻ തിരക്ക്. വെള്ളിയാഴ്ച ജില്ല ആസ്ഥാനം ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയും ഞായറും ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ വെള്ളിയാഴ്ച ജില്ലയിൽ എല്ലായിടത്തും റോഡിലും കടകളിലും വലിയ തിരക്കായിരുന്നു. സ്റ്റേഷനറി, ചെരിപ്പുകട, ജ്വല്ലറി, തുണിക്കട, വാഹന റിപ്പയർ കട, മൊബൈൽ ഷോറൂം, ബേക്കറികൾ തുടങ്ങി ജില്ലയിലെ ഭൂരിഭാഗം കടകളും വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. ചിലയിടങ്ങളിൽ പൊലീസ് എത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശവും സ്വകാര്യ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. പരിശോധന ഉണ്ടായിരുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ കൂടുതൽ എത്തിയതോടെ ഗതാഗതക്കുരുക്കും ഉണ്ടായി. പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ആഴ്ചകളായി തുറക്കാതെ കിടന്ന കടകളും വെള്ളിയാഴ്ച തുറന്നതോടെ തിരക്ക് വർധിച്ചു. ചിലർ മാസ്ക് അലക്ഷ്യമായി ഉപയോഗിച്ചത് പൊലീസ് ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. പ്രായഭേദമന്യേ ജനങ്ങൾ പുറത്തിറങ്ങിയത് ആരോഗ്യവകുപ്പിൻെറയും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കുഞ്ഞുകുട്ടികളും പ്രായമേറിയവരും കടയിൽ എത്തുന്നത് സുരക്ഷിതമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. ശനിയും ഞായറും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് നടത്തില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. പഴം, പച്ചക്കറി, പാൽ, പലചരക്ക് തുടങ്ങിയവക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം. ഇതേസമയം, ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, മരണസംഖ്യ കൂടുന്നുണ്ട്. കോവിഡ് കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ കോവിഡ് ജില്ലയിൽ കുറയുന്നുവെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഈ അവസരത്തിൽ മൂന്നാമത്തെ തരംഗം കൂടി എത്തിയാൽ രോഗവ്യാപനം ക്രമാതീതമായി കൂടും. ഇളവുകൾ ഉപയോഗിക്കുമ്പോൾ രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതരുടെ നിർദേശം ഉണ്ടെങ്കിലും അതെല്ലാം അവഗണിച്ച രീതിയായിരുന്നു വെള്ളിയാഴ്ച ജില്ലയിൽ കണ്ടത്. :: Photo: പത്തനംതിട്ടയിലെ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.