റാന്നിയിൽ യു.ഡി.എഫ് തമ്മിലടിച്ചുവാങ്ങിയ പരാജയം

വടശ്ശേരിക്കര: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ഉൾപ്പാർട്ടി പോരുകൊണ്ട് കലുഷിതമായിരുന്ന യു.ഡി.എഫ് സംവിധാനത്തിൻെറ പാളിച്ചയാണ് ഇഞ്ചോടിഞ്ചു പോരാടിയിട്ടും കോൺഗ്രസ് സ്ഥാനാർഥിയായ റിങ്കു ചെറിയാനു പരാജയം സമ്മാനിച്ചത്. അതേസമയം, നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഇടതുപക്ഷ സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ അഡ്വ. പ്രമോദ് നാരായണന് മുൻ വർഷങ്ങളിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയം ലഭിച്ചുകൊണ്ടിരുന്ന പഞ്ചായത്തുകളിൽപോലും നേരിയ മുൻ‌തൂക്കം മാത്രമാണ് നേടാനായത്. അതിൽത്തന്നെ ഇടതുകോട്ടയായ പെരുനാട്ടിൽനിന്നാണ് ആശ്വാസകരമായ ഭൂരിപക്ഷം ലഭിച്ചത്. റാന്നിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നിരവധിപേരുടെ പേരുകൾ ഉയർന്നുവരുകയും ചിലരൊക്കെ പ്രചാരണം തുടങ്ങുകയും ചെയ്തതിനുശേഷമാണ് മുൻ എം.എൽ.എയുടെ മകനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ റിങ്കു ചെറിയാൻ ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപര്യപ്രകാരം റാന്നിയിൽ സ്ഥാനാർഥിയാകുന്നത്. ഇതോടെ റാന്നിയിൽ കോൺഗ്രസ് എന്നാൽ, കുടുംബവാഴ്ചയാണെന്നാരോപിച്ചു ഒരുവിഭാഗം എ.ഐ.സി.സിക്ക് പരാതി നൽകുക വരെ ചെയ്തു. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാതെതന്നെ മത്സരരംഗത്തു സജീവമായതോടെ അനായാസേന ജയിക്കുമെന്ന അമിത ആത്മവിശ്വാസം ഉണ്ടായതാണ് റിങ്കുവിൻെറ പാളയത്തിന് തിരിച്ചടിയായത്. തൊട്ടടുത്ത എതിർ സ്ഥാനാർഥിയായ പ്രമോദ് നാരായൺ റാന്നിക്കാരനല്ല എന്നതും സി.പി.എമ്മിൻെറ സിറ്റിങ് സീറ്റിൽ മാണി കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നുവെന്നതും യു.ഡി.എഫിൻെറ വിജയം ഉറപ്പാക്കുമെന്ന് റിങ്കു ചെറിയാൻെറ പ്രചാരണത്തിന് ചുക്കാൻ പിടിച്ചവരൊക്കെ ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽനിന്നുപോലും വോട്ടുനേടുന്നതിൽ പുരോഗതി കൈവരിക്കാൻ യു.ഡി.എഫിനായില്ല. തുടർച്ചയായ ആറാം തവണയാണ് റാന്നിയിൽ യു.ഡി.എഫ് ദയനീയമായി പരാജയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.