വെള്ളപ്പൊക്കത്തിൽ വലഞ്ഞ് മുടിയൂർക്കോണത്തെ കുടുംബങ്ങൾ

പാഴ്‌വാക്കായി പ്രതിരോധ നടപടികൾ പന്തളം: പന്തളത്ത് തുടർക്കഥയായ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമില്ലാത്തത് മൂടിയൂർക്കോണം ഭാഗത്തെ നിരവധി കുടുംബങ്ങൾ കടുത്ത ആശങ്കയിൽ. പ്രതിരോധ നടപടികൾ പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്. മൂന്നു ദിവസമായി തുടർച്ചയായി മഴ പെയ്യുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. അച്ചൻകോവിലാറ്റിൽ നേരിയ തോതിൽ ജലനിരപ്പുയർന്നിട്ടുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലെ വെള്ളപ്പൊക്കത്തിൽ നഗരസഭയിലെ 33ൽ 28 വാർഡുകളും വെള്ളപ്പൊക്ക ബാധിതമായിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിരുന്നു. കടയ്ക്കാട്, തോന്നല്ലൂർ, ചേരിയ്ക്കൽ, മുടിയൂർക്കോണം, മുട്ടാർ ഭാഗങ്ങളിലായിരുന്നു വെള്ളപ്പൊക്കം രൂക്ഷം. മുടിയൂർക്കോണം നാഥനടി കളത്തിലെ ഒമ്പത് കുടുംബങ്ങൾക്ക് 2018ലെ പ്രളയത്തിൽ ഉൾപ്പെടെ അഞ്ച് തവണയാണ് വെള്ളപ്പൊക്കം കാരണം വീടൊഴിയേണ്ടി വന്നത്. അച്ചൻകോവിലാറിന്‍റെ തീരമിടിച്ചിലാണ് മറ്റൊരു ഭീഷണി. മിക്ക കടവുകളും തകർന്ന നിലയിലാണ്. തീരവും കടവുകളും സംരക്ഷിക്കാനുള്ള പദ്ധതികളും നടപ്പാക്കാനായില്ല. വെള്ളപ്പൊക്ക പ്രതിരോധത്തിന് സർക്കാർ തലത്തിലും നഗരസഭയും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഫൈബർ ബോട്ടുകൾ വാങ്ങാൻ നഗരസഭ വകയിരുത്തിയത് അഞ്ചു ലക്ഷം രൂപയാണ്. കഴിഞ്ഞ നവംബർ 20ന് വികസന സ്ഥിരം സമിതിയിൽ ചർച്ച ചെയ്ത് തീരുമാനവുമെടുത്തു. എന്നാൽ, കൗൺസിലിൽ തീരുമാനമെടുത്തത് അഞ്ച്മാസം വൈകി മേയിലാണ്. 10 ബോട്ടുകളും ജാക്കറ്റും തുഴയുമാണ് ഉൾപ്പെടുത്തിയത്. ബോട്ട് വാങ്ങൽ ഇനിയും പ്രാവർത്തികമായില്ല. ഇതിനിടെ, പദ്ധതി തുക മൂന്ന് ലക്ഷമായി കുറക്കുകയും ചെയ്തു. തിമിർത്ത് രണ്ടു മഴപെയ്താൽ നെഞ്ചിൽ തീയാണ് ഈ പ്രദേശത്തെ വീട്ടമ്മമാർക്ക്. കുട്ടികളും പ്രായമുള്ളവരുമായി സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടാനാണ് ഇവരുടെ വിധി. ഫോട്ടോ: വെള്ളപ്പൊക്ക സാധ്യത കണ്ട് മുടിയൂർക്കോണം നാഥനടി കളത്തിലെ ഒരു വീട്ടിൽ വീട്ടുപകരണങ്ങളും കട്ടിലും വീടിന് മുകളിൽ കെട്ടിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.