അരുവാപ്പുലം തടി ഡിപ്പോ: കോടികളുടെ വരുമാനത്തിലേക്ക്

കോന്നി തേക്കിന് ആവശ്യക്കാർ ഏറുന്നു കോന്നി: കോന്നി വനമേഖലയിലെ തേക്ക് തടികൾക്ക് ആവശ്യക്കാർ ഏറുന്നു. കേരളത്തിനു പുറത്തും വലിയ മതിപ്പാണ് കോന്നി തേക്കിന്. ശബരിമലയിലെ കൊടിമരത്തിനും മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങൾക്കും കൊടിമരത്തിനും ശ്രീകോവിൽ നിർമാണത്തിനും കോന്നിയിലെ തേക്ക് തടിയാണ് ഉപയോഗിക്കുന്നത്. തേക്ക് തടി ലേലത്തിലൂടെ വനം വകുപ്പിന് കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. പുനലൂർ തടി സെയിൽസ് ഡിപ്പോയുടെ നിയന്ത്രണത്തിൽ കോന്നി-കല്ലേലി-അച്ചൻകോവിൽ റോഡരികില്‍ വനംവകുപ്പിന്‍റെ അരുവാപ്പുലം തടി ഡിപ്പോ അഞ്ചേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. വനം വകുപ്പിന്‍റെ പുനലൂർ ടിംബർ ഡിവിഷന്‍റെ കീഴിലെ ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലിയതാണ് അരുവാപ്പുലത്ത്. പിറവന്തൂർ, കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റു ഡിപ്പോകൾ. ഏറ്റവുമധികം തടി ലേലം നടക്കുന്നതും അരുവാപ്പുലത്താണ്. തിരുവിതാംകൂറിലെ ആദ്യ റിസർവ് വനം കൂടിയാണിത്. 1867ലാണ് കോന്നിയിലും മലയാറ്റൂരും തേക്ക് പ്ലാന്‍റേഷനുകൾ തുടങ്ങുന്നത്. 1888 ൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവുവാണ് ഇവിടെ തേക്കുതോട്ടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലമ്പൂരിലെ തേക്കുതോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവീണ്യം നേടിയ അസി. കൺസർവേറ്റർ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു തൈകൾവെച്ചു പിടിപ്പിച്ചത്. കൂപ്പിൽനിന്ന് തടികൾ അരുവാപ്പുലത്ത് എത്തിച്ച് ഓണ്‍ലൈനിൽ കൂടിയാണ് വിതരണം. 10 കോടിക്ക് മുകളിലായിരുന്നു ഇത്തവണ ലേലം. തടികളെ ഇവിടെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇരുൾ, തേമ്പാവ്, മരുതി എന്നീ കട്ടികൂടിയ ഇനത്തിൽപെട്ട തടികളും കട്ടികുറഞ്ഞ ഇലവ്, ഉറവ്, വെള്ളത്തടികൾ എന്നിവയുമാണ് ലേലത്തിനെത്തുന്നത്. വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുമ്പ് നട്ട തേക്കുകളാണ് വിൽപനക്കുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.