പമ്പാനദിയിൽ ജലനിരപ്പുയർന്നു; കുറുമ്പൻമൂഴി കോസ്‌വേ മുങ്ങി

വടശ്ശേരിക്കര: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നപ്പോൾത്തന്നെ ഇത്തവണ കുറുമ്പൻമൂഴി കോസ്‌വേ മുങ്ങി. ഇതോടെ നാറാണംമൂഴി പഞ്ചായത്തിലെ വനാന്തര ഗ്രാമമായ കുറുമ്പൻമൂഴി ഒറ്റപ്പെടൽ ഭീതിയിൽ. മുൻ വർഷങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു അറയാഞ്ഞിലിമൺ, മുക്കം കോസ്‌വേകൾ മുങ്ങുന്നതിന് മുന്നോടിയായാണ് കുറുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറാറുള്ളതെങ്കിലും ഇത്തവണ മഴക്കാലം തുടങ്ങിയപ്പോൾത്തന്നെ കോസ്‌വേ മുങ്ങിയത് കുറുമ്പൻമൂഴി പ്രദേശത്തെ ദുരിതത്തിലാക്കി. പെരുന്തേനരുവി ഡാമിന്റെ അറ്റാച്ച്മെന്റ് ഏരിയയിൽ ആഴംകൂടിയ ഭാഗങ്ങൾ തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ മണ്ണുകയറി മൂടിപ്പോയതാണ് ഒഴുക്ക് തടസ്സപ്പെട്ട് മഴക്കാലം തുടങ്ങുമ്പോൾത്തന്നെ കോസ്​വേയിൽ വെള്ളം കയറുവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കുറുമ്പൻമൂഴിയെ മറുകരയുമായി ബന്ധിപ്പിക്കുന്ന കോസ്‌വേയുടെ സ്ഥാനത്ത് പാലം നിർമിക്കുമെന്ന് പ്രഖ്യാപനം വന്നിട്ട് വർഷങ്ങൾ ഏറെയായെങ്കിലും നദിയിൽ വെള്ളം പൊങ്ങിയാൽ കുറുമ്പൻമൂഴിക്കാർ മറുകര കടക്കണമെങ്കിൽ ആനക്കാട് കടന്ന് കിലോമീറ്ററുകൾ അകലെയുള്ള പെരുന്തേനരുവിയിലെത്തണം. പടം : ഞായറാഴ്ച് രാവിലെ കുറുമ്പൻമൂഴി കോസ്‌വേയിൽ വെള്ളംകയറിത്തുടങ്ങിയപ്പോൾ. മണിക്കൂറുകൾക്കകം കോസ്‌വേ പൂർണമായി മുങ്ങി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.