''പരിഹാരങ്ങൾ'' നിരവധി: അടൂർ നഗരത്തിലെ വെള്ളക്കെട്ടിന്​ കുറവില്ല

മഴ കനക്കുന്നതോടെ വെള്ളം പാതയിലേക്ക് കയറും അടൂർ: നഗരത്തിലെ വെള്ളക്കെട്ടിന് പുതിയ ഓടകൾ പരിഹാരമായില്ല. മഴയെ ത്തുടർന്ന് ഗാന്ധി സ്മൃതി മൈതാനത്തിന്‍റെ മൂന്ന് വശത്തെയും പാതയിൽ വെള്ളക്കെട്ട് മൂലം കാൽനടക്കാരും വാഹന യാത്രികരും വലയുന്നു. മൈതാനത്തിന്റെ മതിലിനോട് ചേർന്നാണ് വെള്ളക്കെട്ട്. മഴ കനക്കുന്നതോടെ വെള്ളം പാതയിലേക്ക് കയറും ഇതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ്​. മൈതാനത്തിന് കിഴക്ക് രണ്ട് കലുങ്കുകൾ പുതിയതായി നിർമിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിന് കുറവൊന്നുമില്ല. അശാസ്ത്രീയമായ നിർമാണമാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിനിടയാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടപണികൾ നടന്ന് വരികയാണ്. പുതുതായി റോഡിന് കുറുകെ വലിയ നീളത്തിൽ കലുങ്ക് നിർമിച്ചതോടെ ഗാന്ധി സ്മൃതി മൈതാനത്തിന്റെ ചുറ്റുമതിലിന്‍റെ പുറത്ത് മാത്രമല്ല തട്ടയിലേക്ക് തിരിയുന്ന ഭാഗത്ത് പുതിയതായി വെള്ളക്കെട്ട് രൂപപ്പെട്ടു. നേരത്തേ ഇവിടെ ഒഴുകിയെത്തുന്ന വെള്ളം മൈതാനത്തിന്റെ ടി.വി കിയോസ്കിന് സമീപത്തേക്ക് ഒഴുകി മാറുമായിരുന്നു. സെൻട്രൽ ജങ്ഷനിൽ കായംകുളം -പത്തനാപുരം പാതയരികിലെ വെള്ളം ടി.വി കിയോസ്കിന് സമീപത്തെ പുതിയ ഓടയിലേക്ക് ഒഴുകി മാറാൻ ക്രമീകരണമില്ല. ഇതിനായി തുറന്ന ചെറിയ ചാൽ മാത്രമാണ് ഉള്ളത്. ഇതിന്മേൽ മൂടിയില്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് ഈ ചാലിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സെൻട്രൽ ജങ്ഷനിൽ സ്റ്റാൻഡിൽ നിന്നുമുള്ള വാഹനങ്ങൾ മൈതാനം ചുറ്റി വൺവേയിലൂടെ തിരിഞ്ഞ് പോകുന്നിടത്ത് പമ്പിന് സമീപം വലിയ വെള്ളക്കെട്ടാണ്. കാൽനടക്കാർ ഇവിടെ വെള്ളത്തിലൂടെ ഇറങ്ങി വേണം പോകാൻ. ഒരു വാഹനം ഇതുവഴി വന്നാൽ ചെളിയഭിഷേകമാണ്. കലുങ്ക് നിർമിച്ചശേഷം മുറിച്ചിട്ട റോഡുകൾ കലുങ്കുമായി ചേരുന്നിടം നിരപ്പാക്കിയിട്ടില്ല. ഇത് മൂലം ഇവിടെ കുന്നും തടവും ചളിയുമൊക്കെയായി ആകെ കുളമായി. ഇരുചക്ര വാഹന യാത്രികരാണ് ഏറെ പെടുന്നത്. കെ. എസ്. ആർ.ടി.സി ജങ്ഷനിലെ ബസ് ബേയിൽ ചളിവെള്ളം കെട്ടിനിൽക്കുകയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർ വശത്ത് പത്തനംതിട്ട,പത്തനാപുരം. ചവറ, കരുനാഗപ്പള്ളി, കൊല്ലം ഭാഗങ്ങളിലേക്കുള്ള ബസ് നിർത്തുന്ന ഭാഗത്ത് ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാണ്. ഇവിടെ തൊട്ടടുത്ത് ഓടയുണ്ടെങ്കിലും റോഡിലെ വെള്ളം കൃത്യമായി ഒഴുകി പോകുന്ന രീതിയിൽ ശാസ്ത്രീയമായല്ല നിർമിച്ചിരിക്കുന്നത്. ഇതിന്റെ പോരായ്മ പരിഹരിക്കുന്നതിലും അധികൃതർക്ക് താൽപര്യമില്ല. നിലവിലുള്ള ഓട സംവിധാനം ഉപയോഗയോഗ്യമാക്കാതെ കാര്യമായ പഠനമോ ഒന്നുമില്ലാതെ കോടികൾ ചെലവിട്ട് ഓരോ സമയവും ഓരോ പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. ഒടുവിൽ അവയെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. PTL ADR Vellakkettu അടൂർ നഗരത്തിലെ വെള്ളക്കെട്ടിന്‍റെ ദൃശ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.