നാട് കാത്തിരുന്ന കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്

കോഴഞ്ചേരി: ഇരവിപേരൂർ, കോയിപ്രം തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിലുള്ളവർക്ക് കുടിവെള്ളത്തിനായി ഇനി അധികനാൾ കാത്തിരിക്കേണ്ടിവരില്ല. ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി മൂന്ന് പഞ്ചായത്തുകൾക്കും പ്രയോജനപ്പെടുന്ന രണ്ടാംഘട്ട കുടിവെള്ള പദ്ധതിയുടെ നിർമാണം തുടങ്ങി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരവിപേരൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ശുദ്ധജല പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ജലവിഭവ വകുപ്പ് രൂപകൽപന ചെയ്ത പദ്ധതിക്ക്‌ സംസ്ഥാന സർക്കാറിന്റെ ഗ്രീൻബുക്കിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ആറന്മുള നിയോജകമണ്ഡലത്തിൽതന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. നിലവിൽ ജലത്തിന്റെ പ്രധാന സ്രോതസ്സ് മണിമലയാറാണ്. പ്രയാറ്റുകടവിലെ കിണറിൽനിന്ന്‌ ജലം ശേഖരിച്ച് മയിലാടുംപാറ, നന്നൂർ, ഇലഞ്ഞിമോടി എന്നീ സംഭരണികളിൽ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. പുതിയ പദ്ധതിയിൽ പമ്പയാറ്റിലെ പൂവത്തൂർ കടവിൽ 12 മീറ്റർ വ്യാസമുള്ള കിണറും കോയിപ്രം പഞ്ചായത്തിലെ മുട്ടുമണ്ണിൽ പ്രതിദിനം 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ കേന്ദ്രവും നിർമിക്കുകയെന്നതാണ് ഒന്നാം ഘട്ടത്തിൽ ഉദ്ദേശിച്ചിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ജലജീവൻ മിഷന്റെ ഒന്നാംഘട്ടത്തിൽ ഇരവിപേരൂർ പഞ്ചായത്തിലെ 400 കുടുംബങ്ങൾക്ക് ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകി. ഇതിനായി 1.89 കോടിയാണ് ചെലവഴിച്ചത്. 2021ലെ കണക്കുപ്രകാരം 6692 കുടുംബങ്ങൾക്കുകൂടി ഇവിടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകാനുണ്ട്. ഇത് പൂർത്തിയാക്കാൻ ബൃഹത്തായ രീതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതായിവരും. ഈ തുക നിലവിൽ അനുവദിച്ച ഫണ്ടിൽനിന്ന് കണ്ടെത്താനാണ് തീരുമാനം. പഞ്ചായത്തിലെ 12, 13, 14, 15 വാർഡുകളിലെ കാലഹരണപ്പെട്ട പൈപ്പ് ലൈനുകൾ മാറ്റി എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷനുകൾ നൽകുന്നതിന് 6.58 കോടി ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിയുടെ കരാർ ഉറപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജ് നിർവഹിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.