കെ.എസ്.ടി.പിക്കെതിരെ എം.എൽ.എ പരാതി നൽകി

റാന്നി: റാന്നി താലൂക്ക് വികസന സമിതിയുടെ തീരുമാനം അവഗണിച്ച കെ.എസ്.ടി.പി അധികൃതരുടെ നടപടി സംബന്ധിച്ച് പ്രമോദ് നാരായൺ എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്കും കെ.എസ്.ടി.പി ഡയറക്ടർക്കും പരാതി നൽകി. ചെത്തോംകര റോഡി‍ൻെറ വീതി വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം നടപ്പാക്കാത്തതാണ്​ കാരണം. ചെത്തോംകര തോടി‍ൻെറ മറുവശത്ത് കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് ഒരാഴ്ചക്കകം നീക്കം ചെയ്ത്​ വീതി വർധിപ്പിക്കാമെന്ന് താലൂക്ക് വികസന സമിതിയിൽ സമ്മതിച്ചെങ്കിലും കെ.എസ്.ടി.പി അധികൃതർ ഇത്​ പാലിച്ചില്ല. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത വികസനത്തി‍ൻെറ ഭാഗമായി ചെത്തോങ്കര മുതൽ എസ്.സി സ്കൂൾപടി വരെയുള്ള ഭാഗം വലിയ തോട്ടിലേക്ക് ഇറക്കിയാണ് വീതി വർധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ തോട്ടിലേക്ക് ഇറക്കി കെട്ടുമ്പോൾ തോടി‍ൻെറ വീതി പൂർവ സ്ഥിതിയിലാക്കാൻ മറുകരയിൽ സ്ഥലം നേരത്തേതന്നെ കെ.എസ്.ടി.പി വിലയ്ക്ക് ഏറ്റെടുത്തിരുന്നു. എന്നാൽ, ഏറ്റെടുത്ത് സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് തോടി‍ൻെറ വീതി വർധിപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല. റാന്നി ടൗണിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പ്രധാന കാരണം കൂടിയായ വലിയ റോഡി‍ൻെറ വീതി കുറഞ്ഞതോടെ വെള്ളപ്പൊക്കസാധ്യത പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. കാലവർഷത്തിൽ നിലവിലെ സ്ഥിതിയിൽ ഇടുങ്ങിയ തോട്ടിലെ വെള്ളം ഉയരാനുള്ള സാധ്യത വളരെയേറെയാണ്. ഇതുസംബന്ധിച്ച് നിരവധി തവണ താലൂക്ക് വികസന സമിതിയിൽ പരാതി വന്നിരുന്നു. കെ.എസ്.ടി.പി അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. കെ.എസ്.ടി.പി റോഡ് നിർമാണവുമായി നിരവധി പരാതികളാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നിട്ടുള്ളത്. ഇവയെല്ലാം പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്നും എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.