മണ്ണൂർ: ഇരു വൃക്കകളും തകരാറിലായ ഓട്ടോ ഡ്രൈവർ ചികിത്സക്കായി സുമനസ്സുകളുടെ സഹായംതേടുന്നു. മണ്ണൂർ മണിയങ്കോട് വീട്ടിൽ പരേതനായ ചാമിയുടെ മകൻ രാമകൃഷ്ണനാണ് (52) ചികിത്സക്ക് വഴിയില്ലാതെ ദുരിതംപേറുന്നത്. മണ്ണൂരിലെ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രാമകൃഷ്ണൻ രണ്ടു വർഷമായി ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. കുടുംബനാഥൻ തളർന്നതോടെ ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം ജീവിതം പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനിടെ ഒരുതവണ ഹൃദയാഘാതവും ഉണ്ടായി.
നാളിതുവരെ ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സച്ചെലവ് മുന്നോട്ട് കൊണ്ടുപോയി. ചെറിയ വീടല്ലാതെ ഇനി ഒന്നുംതന്നെ ഇവരുടെ കൈയിലില്ല. നിലവിൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്ത് വരുന്നുണ്ട്. ഇതിനുള്ള ചികിത്സക്ക് പോലും വഴിയില്ലാതെ പ്രയാസത്തിലാണ് ഈ കുടുംബം. ഇരു വൃക്കകളും മാറ്റിവെക്കാൻ 35 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചുവെന്ന് കുടുംബം പറയുന്നു. വാർഡംഗം ധന്യ കൃഷ്ണദാസ്, പഞ്ചായത്തംഗം വി.എം. അൻവർ സാദിക് എന്നിവരടങ്ങുന്ന ജനപ്രതിവിധികളും നാട്ടുകാരും വീട്ടിലെത്തി. രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ വിദേശത്തും സ്വദേശത്തുമുള്ള സുമനസ്സുകൾ കനിയണമെന്ന് പഞ്ചായത്തംഗം വി.എം. അൻവർ സാദിക്കും നാട്ടുകാരും ആവശ്യപ്പെട്ടു. രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ കൈ കോർക്കാനുള്ള ശ്രമത്തിലാണ്. രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കനിവ് കാത്തു കഴിയുകയാണ് നാലംഗ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.