തകർന്ന വട്ടമണ്ണപ്പുറം ചളവ പൊൻപാറ റോഡ്
അലനല്ലൂർ: വട്ടമണ്ണപ്പുറം-ചളവ-പൊൻപാറ റോഡ് തകർന്ന് തരിപ്പണമായതോടെ നാട്ടുകാർക്ക് ദുരിതയാത്ര. തകർന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് രംഗത്ത്. റോഡിന് എട്ട് മീറ്റർ വീതിയും അഞ്ചര കിലോമീറ്റർ ദൂരവുമുണ്ട്. ത്രിതല പഞ്ചായത്തുകൾ റോഡിനായി തുക വകയിരുത്താറുണ്ടെങ്കിലും മതിയായ നവീകരണങ്ങൾക്ക് ഫണ്ട് തികയാറില്ലാത്തതിനാൽ റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് എന്നും പരാതിയാണ്.
ഒരു പതിറ്റാണ്ടായി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടങ്കിലും കഴിഞ്ഞ സർക്കാർ പഞ്ചായത്തുകളുടെ കീഴിലുള്ള റോഡുകൾ ഏറ്റെടുക്കേണ്ട എന്ന നയത്തിന്റെ ഭാഗമായി അംഗീകാരം ലഭിക്കാതെ പോവുകയായിരുന്നു. നിലവിലെ സർക്കാർ ആ നയം തിരുത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാർ. ഗ്രാമങ്ങളിലൂടെയും മലയോര പ്രദേശങ്ങളിലൂടെയും കടന്ന് പോകുന്ന റോഡ് പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിക്കുന്ന പ്രധാന പാതയാണ്.
അണ്ടികുണ്ട്, ചളവ, താണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള പാത മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിലേക്കുള്ള എളുപ്പ മാർഗവുമാണ്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് വേണ്ടി ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പെഴ്സ് അസോസിയേഷൻ കമ്മറ്റി അലനല്ലൂർ ഗ്രാമ പഞ്ചായത്തിന് നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അലനല്ലൂർ പഞ്ചായത്ത് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് കത്ത് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.