പാലക്കാട്: സംസ്ഥാനത്ത് അനുദിനം കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും റെയിൽവേ പൊലീസിനും കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രത്യേകം ആപ് സജ്ജം. പരീക്ഷണാടിസ്ഥാനത്തിലാണ് റെയിൽ മൈത്രീ എന്ന ആപ്ലിക്കേഷൻ റെയിൽവേ പൊലീസിൽ നടപ്പാക്കി തുടങ്ങിയത്. ആപ്ലിക്കേഷനെക്കുറിച്ച് റെയിൽവേ പൊലീസുകാരിൽ ബോധവത്കരണം നടത്താനായി ക്ലാസുകളും ആരംഭിച്ചു.
ഓരോ റെയിൽവേ സ്റ്റേഷൻ പരിധിയിലും നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അറിയാൻ ഇത്തരം ആപ്ലിക്കേഷൻ സഹായകമാവും. മാത്രമല്ല ഒരു റെയിൽവേ സ്റ്റേഷൻ പരിധിയിൽ ഒരു കുറ്റകൃത്യം ഉണ്ടാവുമ്പോൾ കേസെടുക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും റെയിൽമൈത്രീ ആപ്പിൽ ലഭ്യമാവും.
കുറ്റകൃത്യം നടന്ന സമയം കുറ്റകൃത്യത്തിന്റെ സ്വഭാവം, ഇതിലുൾപ്പെട്ട പ്രതിയുടെ വിവരങ്ങൾ എല്ലാം വിശദമായി ആപ്ലിക്കേഷനിലുണ്ടാവും. അതിനുപുറമെ കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി സ്ഥിരം കുറ്റവാളികളാണെങ്കിൽ ഇവരെപ്പറ്റിയുള്ള മുഴുവൻ രേഖകളും ഈ ആപ്പിൽ രേഖപ്പെടുത്തും.
ആപ് ഡൗൺലോഡ് ചെയ്യുന്നതുവഴി കേരള സംസ്ഥാനത്തുതന്നെ ഏതൊരു റെയിൽവേ പൊലീസിനും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അവരുടെ മൊബൈലുകളിലെത്തുകയും ഒരുകുറ്റകൃത്യത്തിലേർപ്പെട്ട പ്രതി ഏതു റെയിൽവേ സ്റ്റേഷനിലെത്തിയാലും തിരിച്ചറിയാനും സഹായകമാവും അനുദിനം റെയിൽവേ സ്റ്റേഷനുകളിൽ വർധിക്കുന്ന കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും റെയിൽമൈത്രീ ആപ് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ലഹരി, കള്ളക്കടത്തിന്റെ പ്രധാനമാർഗം റെയിൽവേ കൂടിയായതിനാൽ ആപ്പിൽ സ്ഥിരം ലഹരിക്കടത്തുകാരെപ്പറ്റിയുള്ള വിവരങ്ങളും രേഖപ്പെടുത്താനാവും. ഇത്തരം പ്രതികൾ ഏതു റെയിൽവേ സ്റ്റേഷനിലെത്തിയാലും റെയിൽവേ പൊലീസിന് പരിശോധിക്കാനും കഴിയുമെന്നതിനുപുറമെ റെയിൽവേ അപകടങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാവും. റെയിൽവേ പൊലീസിനു മാത്രമായി സജ്ജമായ ആപ് ആയതിനാൽ റെയിൽമൈത്രീ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല.
സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന ക്രൈം ൈഡ്രവ് എന്ന് പൊലീസ് ആപ്ലിക്കേഷൻ വൻ വിജയമായിരുന്നു. റെയിൽവേ പൊലീസ് ശേഖരിക്കുന്ന ക്രൈം ഡിറ്റൈൽസ് ആവശ്യമെങ്കിൽ കേരള പൊലീസിനും കൈമാറാനാകുമെന്നതിനാൽ പല കേസുകളിലും പൊലീസിനും ഇതു സഹായകരമാവും. അനുദിനം വർധിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലെ ലഹരിക്കടത്ത്, കുറ്റകൃത്യങ്ങൾ റെയിൽമൈത്രീ ആപ്പ് വരുന്നതോടെ കുറയുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ പൊലീസും ട്രെയിൻ യാത്രക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.