പാലക്കാട് : ജില്ലയോടുള്ള തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിനും അവഗണനക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറേറ്റിന് മുൻവശം പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു.പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്സൻ പ്രതിഷേധ തെരുവ് ക്ലാസ് ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ (പോളി, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ) 28,723 ആണ്.
ഈ കൊല്ലം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ 44,117 വിദ്യാര്‍ഥികളില്‍ 15,394 സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല നേരിടുന്ന സീറ്റ് ക്ഷാമം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ തന്നെ ബാധിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. സഹ്‍ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതം പറഞ്ഞു.വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ് അഭിവാദ്യപ്രസംഗം നടത്തി. ജില്ലയോടുള്ള വിദ്യാഭ്യാസ മേഖലയിലെ അവഗണന അവസാനിപ്പിക്കണമെന്നും, വിദ്യാർഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയും പാലക്കാടിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് പ്രതിഷേധ ക്ലാസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മണ്ണൂര്‍, സെക്രട്ടേറിയറ്റ് അംഗം അമീൻ ഒതുങ്ങോട്, ഇബ്രാഹീം പാലക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.