കവി, കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ അറിയപ്പെടുന്ന ശൈലേഷ് പട്ടാമ്പി കരകൗശലം കൊണ്ടും സഹൃദയരുടെ മനം കവരുകയാണ്. കോവിഡ് കാലത്ത് ലഭിച്ച ഒഴിവുസമയം ഉപയോഗപ്പെടുത്തിയാണ് ശൈലേഷ് കരവിരുതുകളുടെ ലോകത്തേക്ക് ഇറങ്ങിച്ചെന്നത്. കളിമണ്ണ്, ചട്ട, പശ, കളർ, മുട്ടത്തോട്, ചിരട്ട, നൂൽ തുടങ്ങിയവ ഉപയോഗിച്ച് എഴുപതിലധികം കരകൗശല വസ്തുക്കളാണ് ഇദ്ദേഹം നിർമിച്ചിരിക്കുന്നത്.
കുപ്പികൾ ഉപയോഗിച്ച് നിർമിച്ച കഥകളി വേഷങ്ങൾ, മുത്തപ്പൻ, ചട്ട ഉപയോഗിച്ചൊരുക്കിയ വീണ, കളിമണ്ണിൽ മെഴുകിയെടുത്ത തബല തുടങ്ങിയവയൊക്കെ ശൈലേഷിന്റെ കരകൗശല വൈദഗ്ധ്യം തെളിയിക്കുന്ന കലാസൃഷ്ടികളാണ്. ഗ്രാമഫോൺ, ഹാർമോണിയം, വയലിൻ, ഗിറ്റാർ, ഡ്രം സെറ്റ് മുതലായവയുടെ മാതൃകകളും ഇദ്ദേഹത്തിെൻറ ശേഖരത്തിലുണ്ട്.
പട്ടാമ്പി നടുവട്ടം സ്വദേശിയായ ശൈലേഷ് ഭാരതിയാർ സർവകലാശാലയിൽ എം.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് കറസ്പോണ്ടൻറായി പഠിക്കുകയാണ്. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ മെക്കാനിക്കൽ ഡീസൽ കോഴ്സിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് ജേതാവാണ്. നാൽപതോളം ആൽബങ്ങൾക്കായി ശൈലേഷ് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ചലച്ചിത്ര പിന്നണി ഗായകരായ ഗായത്രി അശോകൻ, അഭിജിത്ത് കൊല്ലം തുടങ്ങിയ നിരവധി ഗായകർ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഒരു ഗാനത്തിന് സ്വന്തമായി സംഗീതവും രചനയും നിർവഹിച്ചിട്ടുണ്ട്. കാണാമറയത്ത്, മറന്നുവെച്ച വിരൽ തുടങ്ങിയ നിരവധി പുസ്തകങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമ്മമ്മയും സമൂഹ മാധ്യമങ്ങളിലെ സുഹൃത്തുക്കളുമാണ് തെൻറ കലാപ്രവർത്തനങ്ങൾക്ക് ഏറെ പ്രോത്സാഹനം നൽകുന്നതെന്ന് ശൈലേഷ് പറയുന്നു. ഗോപകുമാർ-അംബിക ദമ്പതികളുടെ മകനാണ്. സഹോദരൻ: വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.