പാലക്കാട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് വോട്ടെടുപ്പ് ദിവസം വ്യക്തമായതോടെ ജില്ലയിലെ 109 തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 2116 നിയോജക മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് രാഷ്ട്രീയപാർട്ടികൾ പ്രവർത്തനം ഊർജിതമാക്കി. മുന്നണി സമവായങ്ങൾ ജില്ലയിൽ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മുന്നണി തർക്കമില്ലാത്ത വാർഡുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചു പ്രവർത്തനം ആരംഭിച്ചു.
അടുത്ത ദിവസങ്ങളിൽ മുന്നണി സമവായം ഉണ്ടാക്കി സ്ഥാനാർഥികളെ അങ്കത്തട്ടിലേക്ക് ഇറക്കാനുള്ള തീരുമാനത്തിലാണ് മുന്നണികൾ. അതേസമയം, ചിലയിടങ്ങളിൽ ഒരേ വാർഡിലേക്ക് ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ രംഗത്തുള്ളതും രാഷ്ട്രീയ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. മേൽക്കമ്മിറ്റിയുടെ ഇടപെടലിലൂടെ അനുനയത്തിനാണ് ശ്രമിക്കുന്നത്.
ഇടതുമുന്നണിക്ക് മേൽകൈയുള്ള ജില്ലയിൽ തങ്ങളുടെ ആധിപത്യം നില നിർത്താനുള്ള ശ്രമത്തിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം വോട്ടാക്കി മാറ്റി ഇടതുമേൽ കൈ അവസാനിക്കുന്നതിനുള്ള പ്രവർത്തനമാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കേന്ദ്രഭരണം ചൂണ്ടിക്കാണ്ടി വ്യക്തമായ പ്രതിനിത്യം ഉറപ്പിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ അണിയറയിൽ ഒരുക്കുന്നത്.
യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി
പാലക്കാട്: ജില്ല പഞ്ചായത്തിലേതുൾപ്പെടെ യു.ഡി.എഫിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെയും ജില്ലയിലെ ഏഴ് നഗരസഭകളിലെയും സീറ്റ് വിഭജനചർച്ചകൾ പൂർത്തിയായി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ തകർച്ചയും വിലക്കയറ്റവും നെൽ കർഷകരോടുള്ള സമീപനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടത് സർക്കാറിനെതിരായ ജനവിധിയിലൂടെ ജില്ലയിൽ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്ന് ജില്ല യു.ഡി.എഫ് കോഓഡിനേഷൻ കമ്മിറ്റി വിലയിരുത്തി. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ മരക്കാർ മാരായമംഗലം അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, സി.എ.എം.എ. കരീം, കൺവീനർ പി. ബാലഗോപാൽ, സി.പി. മുഹമ്മദ്, രമ്യ ഹരിദാസ്, സി. ചന്ദ്രൻ, പി.ഇ.എ. സലാം, കളത്തിൽ അബ്‌ദുല്ല, എം.എം. ഹമീദ്, ജോബി ജോൺ, വി.ഡി. ഉലഹന്നാൻ, കെ. രാജൻ, പി. കലാധരൻ, വേണു കൊങ്ങോട്ട്, ബി. രാജേന്ദ്രൻ നായർ, കെ. ശിവാനന്ദൻ, കെ.കെ.എ. അസിസ്, എം.എം. സമദ് എന്നിവർ സംസാരിച്ചു.
മാതൃക പെരുമാറ്റച്ചട്ടം: ജില്ലതല നിരീക്ഷണ സമിതി രൂപവത്കരിച്ചു
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ജില്ലതലത്തിൽ നിരീക്ഷണ സമിതി രൂപവത്കരിച്ച് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും മറ്റും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നൽകുന്നതിനും പരാതികളിൽ ഉടൻ പരിഹാര നടപടി സ്വീകരിക്കുന്നതിനുമായാണ് സമിതി രൂപവത്കരിച്ചിട്ടുള്ളത്.
ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടറാണ് സമിതിയുടെ ചെയർമാൻ. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്‍റ് ഡയറക്ടർ കൺവീനറായും ജില്ല പൊലീസ് മേധാവി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എന്നിവർ അംഗങ്ങളായും സമിതിയിൽ ഉണ്ടാകും. മാതൃക പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ ഉടൻ പരിഹാരം കാണുന്നതിന് ഈ കമ്മിറ്റി പ്രത്യേക ശ്രദ്ധ നൽകണം. ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ കമീഷന്‍റെ ഇടപെടൽ ആവശ്യമെങ്കിൽ റിപ്പോർട്ട് സഹിതം അത് ഉടൻ തന്നെ കമീഷന് തുടർനടപടികൾക്കായി അയക്കും. ജില്ല നിരീക്ഷണ സമിതിയുടെ യോഗം രണ്ട് ദിവസത്തിലൊരിക്കൽ ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി കമീഷന് റിപ്പോർട്ട് സമർപ്പിക്കും. അടിയന്തര പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടി സ്വീകരിക്കും.
മുതലമടയിൽ ട്വൻറി ട്വൻറി എല്ലാ വാർഡിലും മത്സരിക്കും
കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ ട്വൻറി ട്വൻറി എല്ലാ വാർഡുകളിലും സ്ഥാനാർ ഥികളെ നിർത്തും. മൂന്ന് വാർഡുകൾ ഒഴികെ സ്ഥാനാർഥികളെ ലിസ്റ്റ് തയാറായി. ആദിവാസി മേഖലയായ പറമ്പിക്കുളം, തേക്കടി ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ചു. സ്വതന്ത്ര അംഗങ്ങളായി വിജയിച്ച് ട്വൻറി ട്വൻറി ചേർന്ന മുൻ പഞ്ചായത്ത് പ്രസിഡൻറ് കൽപന ദേവി, വൈസ് പ്രസിഡൻറ് താജുദ്ദീൻ എന്നിവരോടൊപ്പം ഇരുന്നൂലധികം സജീവമായ പ്രവർത്തകർ ഇത്തവണ എല്ലാ വാർഡുക ളിലും സജീവമായി ഉണ്ടാകുമെന്നാണ് പാർട്ടി അണികൾ പറയുന്നത്. നേരിയ തോതിൽ വിജയസാധ്യതയുള്ള വാർഡുകളിൽ ട്വൻറി ട്വൻറി മത്സരിക്കുന്നതോടെ വിജയ സാധ്യതയുള്ളവർ പരാജയപ്പെടാനും പരാജയ സാധ്യതയുള്ളവർ വിജയിക്കുവാനും സാധ്യതകൾ ഏറെ ആയതിനാൽ ചില രാഷ്ട്രീയ പാർട്ടികൾ ട്വൻറി ട്വൻറിയുമായി ചർച്ചകൾക്കും സമരസത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.
തമിഴ്നാടിനോട് അതിർത്തി നിൽക്കുന്ന മുതലമട പഞ്ചായത്തിൽ ചെമ്മണാമ്പതി, ഗോവിന്ദാപുരം പുതൂർ, ചപ്പക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ തമിഴ് മേഖലയിലെ സ്ഥാനാർഥികളെ നിർത്തിക്കൊണ്ട് സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും മത്സരത്തിന് തയാറെടുക്കുകയാണ്. നേരത്തേ മത്സരിച്ചവരെയും ഇത്തവണ മത്സരിപ്പിക്കാൻ സി.പി.എം തയാറെടുക്കുമ്പോൾ ആരാണ് എതിർ സ്ഥാനാർഥി എന്ന് മനസ്സിലാക്കി അതിനനുസരിച്ച് സ്ഥാനാർഥികളെ നിർണയിക്കുവാനുള്ള അണിയറ നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്.
ജമാഅത്തെ ഇസ്‍ലാമിയുമായി ധാരണ ഉണ്ടാക്കിയിട്ടില്ല -മുസ്‍ലിം ലീഗ്
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ ജമാഅത്തെ ഇസ്‍ലാമിയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ് മരക്കാർ മാരായമംഗലം. അത്തരം ആരോപണങ്ങൾ വാസ്തവവിരുദ്ധമാണ്. ചർച്ചയിൽ തീരുമാനമായിട്ടില്ല. സംസ്ഥാനതലത്തിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കാൻ സംസ്ഥാനതലത്തിൽ തീരുമാനമായിട്ടുണ്ട്. അത് മഹാപാതകം ആണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ സീറ്റുകളിൽ മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും തമ്മിൽ ധാരണ ഉണ്ടാക്കിയതായി മുസ്‍ലിം ലീഗിന്‍റെ മുൻ ഭാരവാഹികളുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ആരും രേഖാമൂലം പരാതി തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവും സ്ഥിരം മിത്രവുമില്ല. ജമാഅത്തെ ഇസ്‍ലാമിയുമായി കൂട്ടുപിടിക്കാത്ത സഖ്യങ്ങൾ ആരുമില്ല. ആരോപണങ്ങൾ ഉന്നയിച്ചവർ നിലവിൽ പാർട്ടിയിൽ സജീവമല്ല. അവരെയും കൂടി പാർട്ടിയിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകണമെന്നാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും മരക്കാർ മാരായമംഗലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.