എലിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുളള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ വ്യാപിക്കുന്നത്. നായ്ക്കൾ, ആടുമാടുകൾ, പന്നികൾ തുടങ്ങിയ വളർത്തുമൃഗങ്ങളും ചിലപ്പോൾ രോഗാണുവാഹകരാകാൻ സാധ്യതയുണ്ട്. എലിമൂത്രം കലർന്ന മണ്ണും കെട്ടിക്കിടക്കുന്ന വെള്ളവുമാണ് രോഗവ്യാപനത്തിനുള്ള പ്രധാന കാരണം.
എലിപ്പനി എങ്ങനെ പടരുന്നു?
- രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുകളോ പോറലോ വൃണങ്ങളോ ഉണ്ടെങ്കില്‍.
- ശരീരത്തില്‍ മുറിവുകളൊന്നും ഇല്ലെങ്കിലും ദീര്‍ഘനേരം മലിനജലത്തില്‍ നിന്നു പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തുകൂടി രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
- കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചര്‍മ്മത്തില്‍ കൂടി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.
- ജോലിയോ മറ്റ് പ്രവൃത്തികൾ സംബന്ധമായോ എലിപ്പനി രോഗാണുക്കൾ കലർന്ന ചെളിയുമായി സമ്പർക്കം ഉണ്ടാകുകയാണെങ്കിൽ.
- രോഗാണു കലര്‍ന്ന ജലം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം.
ലക്ഷണങ്ങൾ
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 10-14 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ശക്തമായ പനി, ശക്തമായ തലവേദന, ശക്തമായ പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും ഉണ്ടാകുന്ന വേദന, കാല്‍മുട്ടിനു താഴെയുള്ള പേശികളില്‍ കൈ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന ഉണ്ടാകുന്നു, അമിതമായ ക്ഷീണം, കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച, കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എന്നിവ എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
രക്തപരിശോധനയിലൂടെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനാവും. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ. 5-6 ദിവസം കൊണ്ട് പനി സുഖമാകും. 10 ശതമാനം ആള്‍ക്കാരില്‍ ഗൗരവമായ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം. വൃക്കകളെ ബാധിച്ചാല്‍ അവയുടെ പ്രവര്‍ത്തനം തന്നെ നിലച്ചു പോയി മരണം സംഭവിക്കാം.
പ്രതിരോധം
- മലിനജലം പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ഒഴിവാക്കുക.
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
- പശു, മറ്റ് കന്നുകാലികള്‍, ഓമനമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും എലിപ്പനി സാധ്യതയുള്ളതിനാല്‍ ഇത്തരം മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം മുന്‍ കരുതലുകള്‍ സ്വീകരിക്കണം.
- മലിനജലത്തില്‍ ചവിട്ടേണ്ടി വന്നാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക.
- കുടിക്കാനുളള ജലം, അത് പൈപ്പ് വെളളം ആണെങ്കില്‍ കൂടി നല്ലപോലെ അഞ്ച് മിനിറ്റ് എങ്കിലും തിളപ്പിച്ചാറ്റി ഉപയോഗിക്കുക. എലി മൂത്രം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കുക.
- പാചകത്തിനും കുളിക്കാനും വായ് ശുദ്ധീകരിക്കാനുമൊക്കെ ക്ലോറിനേറ്റ് ചെയ്ത ജലം മാത്രമേ ഉപയോഗിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.