പാലക്കാട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെഅറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ‘കുറ്റം എന്താണെന്നറിയാതെ 80കാരി കോടതി കയറിയിറങ്ങിയത് നാലു വർഷം’ എന്ന തലക്കെട്ടിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പാലക്കാട് ജില്ല പൊലീസ് മേധാവിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി.
1998 ആഗസ്റ്റ് 16ന് നടന്ന സംഭവമാണ് 80കാരിയെ കോടതി കയറ്റിയത്. തിരുനെല്ലായി വിജലപുരം കോളനി സ്വദേശി രാജഗോപാലിന്റെ പിതാവിന്റെ വീട്ടിൽ ജോലിക്കു നിന്ന ഭാരതി എന്ന സ്ത്രീയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെതുടർന്ന് ഇവർ അസഭ്യംപറയുകയും വീട്ടിലെ സാധനങ്ങൾ കേടുവരുത്തുകയും ചെയ്തിരുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് 1998 ആഗസ്റ്റ് 17ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ജാമ്യം അനുവദിച്ചശേഷം പ്രതി മുങ്ങിയതോടെ വാറന്റിറക്കി. തുടർന്ന് പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം 2019 സെപ്റ്റംബർ 24ന് ആലത്തൂർ വടക്കേത്തറ സ്വദേശിനി പാർവതി എന്ന എം. ഭാരതിയെ യഥാർഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. താൻ പ്രതിയായിട്ടില്ലെന്നും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും പറഞ്ഞിട്ടും പൊലീസുകാർ വിശ്വസിച്ചില്ല.
2019 സെപ്റ്റംബർ 25ന് പാലക്കാട് ജെ.എം.സി.എം കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചു. നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടുടമയായ രാജഗോപാലിനെ കണ്ട് പരാതി പിൻവലിപ്പിച്ചതോടെ കോടതി വെറുതെവിട്ടു. നാലു വർഷം എട്ടു തവണയാണ് ഇവർ കോടതി കയറിയിറങ്ങിയത്. ഉദ്യോഗസ്ഥർ യഥാർഥ പ്രതിയുടെ വിലാസം ശരിയായ രീതിയിൽ പരിശോധിച്ചിരുന്നെങ്കിൽ അബദ്ധം സംഭവിക്കുകയില്ലായിരുന്നെന്നും അന്വേഷണത്തിന് ഉത്തരവായിട്ടുണ്ടെന്നും രണ്ട് ഉദ്യോഗസ്ഥർ വിരമിച്ചതിനാൽ നടപടി സ്വീകരിക്കാൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു. പ്രായാധിക്യവും രോഗവും കാരണം യാത്രചെയ്യാനാകാത്ത അവസ്ഥയിലാണെന്നും അതിനാൽ നഷ്ടപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും പാർവതി എന്ന എം. ഭാരതിയും സഹോദരൻ കൊച്ചുകൃഷ്ണനും കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.