പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.എം.ആർ. റസാഖ് നഗരത്തിൽ നടത്തിയ റോഡ് ഷോ
പാലക്കാട്: നാമനിർദേശപത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് ജില്ലയിലെ പൊതുചിത്രം തെളിയുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം കഴിഞ്ഞ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിട്ടുണ്ട്. പട്ടാമ്പി, ഷൊർണൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെയും സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു. പട്ടാമ്പിയിൽ ടി.പി. ഷാജിയെയും ഷൊർണൂരിൽ പി. ഹരിഗോവിന്ദനെയും ഇന്നലെ രാത്രി പ്രഖ്യാ പിച്ചു. മണ്ണാർക്കാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥി പട്ടികയുമായി. പാലക്കാട്ട് രമേഷ് പിഷാരടി പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി. എൻ.ഡി.എ പ്രതിനിധി ശോഭ സുരേന്ദ്രൻ റോഡ് ഷോ അടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. എൽ.ഡി.എഫിനായി ഹോട്ടൽ വ്യവസായി എൻ.എം.ആർ റസാഖാണ് രംഗത്തിറങ്ങുക. മലമ്പുഴ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി നിലവിലെ എം.എൽ.എ എ. പ്രഭാകരനെ നേരിടാൻ വി.എസ് അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ. സുരേഷിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. എൻ.ഡി.എക്കായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ രംഗത്തിറങ്ങി.
കോങ്ങാട് നിലവിലെ എം.എൽ.എ അഡ്വ. കെ. ശാന്തകുമാരി ഇടത് സ്ഥാനാർഥിയായപ്പോൾ യു.ഡി.എഫിനായി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ. തുളസിയാണ് രംഗത്തിറങ്ങുന്നത്. തുളസി നാമനിർദേശ പത്രിക സമർപ്പിച്ചു. ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിട്ടുനിന്നപ്പോൾ ജനതാദളിനായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസും എതിരിടാൻ നിലവിലെ ചിറ്റൂർ നഗരസഭ ചെയർമാൻ കോൺഗ്രസിലെ സുമേഷ് അച്യുതനുമാണ് രംഗത്തുള്ളത്. എൻ.ഡി.എക്കായി പ്രണേഷ് രാജേന്ദ്രനാണ് മത്സരിക്കുക.
തരൂരിൽ സി.പി.എമ്മിന്റെ നിലവിലെ എം.എൽ.എ പി.പി. സുമോദിനെ നേരിടാൻ കെ.ജി.ഒ.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യനെയാണ് രംഗത്തിറക്കിയത്. ബിജെ.പി സ്ഥാനാർഥിയായി സുരേഷ് ബാബുവാണ് രംഗത്തുള്ളത്.
കടുത്ത മത്സരം നടക്കുന്ന തൃത്താലയിൽ സി.പി.എമ്മിന്റെ എം.ബി. രാജേഷിനെ നേരിടുന്നത് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം തന്നെയാണ്. ഇവിടെ വി. ഉണ്ണികൃഷ്ണൻ മാസ്റ്ററാണ് ബി.ജെ.പിക്കായി കളത്തിലിറങ്ങുന്നത്.
ആലത്തൂരിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി സി.പി.എം പ്രതിനിധിയാകുമ്പോൾ ജില്ല പഞ്ചായത്ത് അംഗം കെ.എം. ഫെബിനാണ് യു.ഡി.എഫ് പ്രതിനിധി. ബി.ജെ.പി കെ.വി പ്രസന്നകുമാറിനെ രംഗത്തിറക്കി.
നെന്മാറ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ യു.ഡി.എഫിനായി രംഗത്തിറങ്ങുമ്പോൾ സി.പി.എം ഏരിയ സെക്രട്ടറി കെ. പ്രേമൻ എൽ.ഡി.എഫിനായി രംഗത്തിറങ്ങും. ഇവിടെ ബി.ഡി.ജെ.എസിന്റെ എ.എൻ. അനുരാഗാകും എൻ.ഡി.എ സ്ഥാനാർഥി.
സി.പി.എം വിമതൻ പി.കെ. ശശി യു.ഡി.എഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് വരുമ്പോൾ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ തന്നെയാണ് സി.പി.എം കളത്തിലിറക്കിയത്. ഇവിടെ ബി.ജെ.പി രംഗത്തിറക്കിയത് മേജർ രവിയെയാണ്.
സി.പി.ഐ മത്സരിക്കുന്ന പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനും മണ്ണാർക്കാട്ട് മൻസിൽ അബൂബക്കറുമാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ.
പട്ടാമ്പിയിൽ മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. പട്ടാമ്പിയിൽ അഡ്വ. പി. മനോജ് എൻ.ഡി.എക്കായി മത്സരരംഗത്ത് വന്നപ്പോൾ മണ്ണാർക്കാട് സ്ഥാനാർഥി നിർണയം വ്യാഴാഴ്ചയും പൂർത്തിയായില്ല.
ഷൊർണൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. മമ്മിക്കുട്ടി പ്രചാരണവുമായി മുന്നോട്ടുപോകുമ്പോൾ ബി.ജെ.പിയുടെ ശങ്കു ടി. ദാസ് എൻ.ഡി.എക്കായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.