കൊല്ലങ്കോട് മാത്തൂരിൽ ഞായറാഴ്ച പുലർച്ച കാട്ടാന നശിപ്പിച്ച ആലീസിന്റെ പറമ്പിലെ തെങ്ങും വാഴയും
എലവഞ്ചേരി: നെൽപാടങ്ങളിലെ വരമ്പുകൾ കാട്ടുപന്നികൾ കുത്തിമറിച്ച് നശിപ്പിക്കുന്നു. ഒന്നാംവിള ഇറക്കിയ നെൽപാടങ്ങളിലെ വരമ്പുകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഇതുമൂലം നെൽപാടങ്ങളിൽ വെള്ളം കെട്ടിനിർത്താൻ കഴിയുന്നില്ല. ഇതിനാൽ കള വർധിക്കുന്നതായും കർഷകർ പറഞ്ഞു. വരമ്പുകളുടെ പുനർനിർമാണത്തിന് അധിക സാമ്പത്തിക ചെലവ് ഉണ്ടാക്കുന്നതായി കർഷകർ പറഞ്ഞു.
വീട്ടുവളപ്പിലും മറ്റും നട്ട കപ്പ, ചേമ്പ്, തുടങ്ങിയവ ഇതിനകംതന്നെ നശിപ്പിച്ചിട്ടുണ്ട്. നെൽപാടങ്ങൾ കതിരണിയുന്നതിന് മുമ്പുതന്നെ പന്നിശല്യം രൂക്ഷമായത് കർഷകരെ ആശങ്കയിലാക്കി. ആളുകളെ ആക്രമിക്കുന്നതും പതിവായതോടെ കാവൽ നിൽക്കാനും കഴിയുന്നില്ല.
എലവഞ്ചേരി, മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് കൃഷിനാശം രൂക്ഷമായത്. ഇവയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പ് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടി ഇഴയുകയാണ്.
കൊല്ലങ്കോട്: കാർഷികവിളകൾ നശിപ്പിച്ച് ജനവാസ മേഖലയിൽ എത്തിയ കാട്ടാനകളെ പറമ്പിക്കുളത്തേക്ക് വിടാത്തതിൽ പ്രതിഷേധിച്ച് കർഷകർ ധർണ നടത്തും. തിങ്കളാഴ്ച വൈകീട്ട് നാലിന് കൊല്ലങ്കോട് ടൗണിലാണ് ധർണ.കഴിഞ്ഞ നാല് വർഷത്തോളമായി കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശമാണ് കാട്ടാന വരുത്തിയത്.
നാട്ടുകാർക്ക് പുലർച്ച പുറത്തിറങ്ങാൻപോലും സാധിക്കുന്നില്ല. എലിഫന്‍റ് സ്ക്വാഡ്, ദ്രുതകർമസേന എന്നിവ കടലാസിൽ മാത്രമായി ഒതുങ്ങിയതായി കർഷക സംരക്ഷണ സമിതി ചെയർമാൻ സി. വിജയൻ പറഞ്ഞു. വകുപ്പ് മന്ത്രി, കലക്ടർ എന്നിവർക്ക് നേരിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. പറമ്പിക്കുളത്തുനിന്ന് ചെമ്മണാമ്പതി വഴി എത്തിയ 20ൽ അധികം കാട്ടാനകളെ അതേ വഴിയിലൂടെ കടത്തിവിടാൻ കുങ്കിയാനകളെ ഉപയോഗിച്ച് പറമ്പിക്കുളത്തേക്ക് കടത്തിവിടാത്തതിലും പ്രതിഷേധിച്ചാണ് കർഷക സമരം.
യോഗത്തിൽ കർഷകസംരക്ഷണ സമിതി കൺവീനർ കെ. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. എ. സാദിഖ്, പി. ചെന്താമര, വി. കൃഷ്ണൻ, ടി. സഹദേവൻ, പി. വാസുദേവൻ ഹരിദാസ് ചുവട്ടുപാടം, സി. കൃഷ്ണൻ, എ.സി. നൂർദീൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.